ഉത്ര കൊലപാതക കേസ്; സൂരജിന്റെ അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്തു

അഞ്ചല്‍: കൊല്ലം അഞ്ചലില്‍ യുവതിയെ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊന്ന കേസില്‍ ഭര്‍ത്താവ് സൂരജിന്റെ അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്തു. ഗാര്‍ഹിക പീഡനവും തെളിവ് നശിപ്പിക്കലുമാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍. ഇരുവരുടേയും മൊഴികളില്‍ അവ്യക്തതയുണ്ടെന്നു പൊലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.

കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ ഇവര്‍ക്കു പങ്കില്ലെന്നു പൊലീസ് പറയുന്നുണ്ടെങ്കിലും തെളിവു നശിപ്പിക്കലിലും ഗാര്‍ഹിക പീഡനത്തിലും ഉള്‍പ്പെട്ടിട്ടുണ്ടെന്നു അന്വേഷണ സംഘം കണ്ടെത്തി.

മൂര്‍ഖന്റെ കടിയേറ്റ് ഉത്ര മരിച്ച സംഭവത്തില്‍ സൂരജ് പിടിയിലാകുമെന്ന് ഉറപ്പായതോടെ ഉത്രയുടെ ആഭരണങ്ങള്‍ ഒളിപ്പിക്കാനും മകനെ രക്ഷിക്കാനും വീട്ടുകാര്‍ സഹായിച്ചതായി പൊലീസിനു തെളിവു ലഭിച്ചിരുന്നു. കൊലപാതകക്കേസുമായി ബന്ധപ്പെട്ടു സൂരജും പിതാവ് സുരേന്ദ്രനും ജയിലിലാണ്.

ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയത് താനാണെന്നു പരസ്യമായി ഭര്‍ത്താവ് സൂരജ് ഏറ്റുപറഞ്ഞിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറക്കോട്ടുള്ള വീട്ടില്‍ തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോഴാണ് സൂരജിന്റെ വെളിപ്പെടുത്തല്‍.

Top