ലഖിംപൂരില്‍ കര്‍ഷകര്‍ക്ക് മേല്‍ വാഹനം ഇടിച്ചു കയറ്റിയ ഡ്രൈവറെ അറസ്റ്റ് ചെയ്തു

ലക്‌നൗ: ലഖിംപൂരില്‍ കര്‍ഷകര്‍ക്ക് മേല്‍ വാഹനം ഇടിച്ചു കയറ്റിയ ഡ്രൈവറെ അറസ്റ്റ് ചെയ്തു. അപകട സമയം കാര്‍ ഓടിച്ചിരുന്ന അങ്കിത് ദാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും.

നേരത്തെ, കേസില്‍ ആരോപണ വിധേയനായ മന്ത്രി പുത്രന്‍ ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ക്രൈംബ്രാഞ്ച് ഓഫിസിന് പിന്‍ വാതിലിലൂടെയാണ് ഇയാള്‍ എത്തിയത്. സുരക്ഷ ഒരുക്കി പൊലീസും കൂടെയുണ്ടായിരുന്നു.

ലഖിംപൂര്‍ ക്രൈംബ്രാഞ്ച് ഓഫിസില്‍ ആശിഷ് മിശ്രയുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. ഇയാള്‍ക്കെതിരെ കൊലപാതകം, കലാപമുണ്ടാക്കല്‍ തുടങ്ങി എട്ട് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഒക്ടോബര്‍ മൂന്നിനാണ് കര്‍ഷകരുടെയടക്കം ഒമ്പതു പേരുടെ മരണത്തിന് ഇടയാക്കിയ ലഖിംപൂര്‍ സംഘര്‍ഷം നടന്നത്. അജയ് മിശ്രയ്ക്കെതിരെ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് നേരെയാണ് വാഹനം ഇടിച്ചു കയറ്റിയത്. കൊല്ലപ്പെട്ടവരില്‍ നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംഭവത്തില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കൊല്ലപ്പെട്ട കര്‍ഷകരുടെ വീട് സന്ദര്‍ശിച്ചിരുന്നു.

Top