utharakhand MLA voting- not allowed highcourt

നൈനിറ്റാള്‍: സ്പീക്കര്‍ അയോഗ്യരാക്കിയതിനെ ചോദ്യം ചെയ്ത് ഉത്തരാഖണ്ഡിലെ വിമത എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ സാമാജികര്‍ക്ക് വോട്ട് ചെയ്യാനാവില്ല.

നാളെ രാവിലെ 11 മുതല്‍ ഒരു മണി വരെയാണ് ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടുന്നത്. വോട്ടെടുപ്പ് നടക്കുന്ന സമയം സംസ്ഥാനത്തെ രാഷ്ട്രപതി ഭരണം ഉണ്ടായിരിക്കില്ല. അതിനു ശേഷം രാഷ്ട്രപതി ഭരണം തുടരുകയും ചെയ്യുമെന്ന് നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

എഴുപത് അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് ഇരുപത്തിയെട്ടും കോണ്‍ഗ്രസിന് ഇരുപത്തിയേഴും എം.എല്‍.എമാരാണ് ഉള്ളത്. ഒമ്പത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നിയമസഭയില്‍ ബി.ജെ.പിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെയാണ് ഉത്തരാഖണ്ഡില്‍ പ്രതിസന്ധി ഉടലെടുത്തത്. ഇതോടെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന എം.എല്‍.എമാരുടെ എണ്ണം 42ല്‍ നിന്ന് 33 ആയി കുറഞ്ഞു.

പ്രോഗ്രസീവ് ഡെമോക്രാറിക് ഫ്രണ്ടിന്റെ ആറ് എം.എല്‍.എമാര്‍ സര്‍ക്കാരിനെ പിന്തുണക്കുന്നുണ്ട്. 36 പേരുടെ പിന്തുണയാണ് സര്‍ക്കാരിന്റെ നിലനില്‍പ്പിന് ആവശ്യം. ഇതോടെ മന്ത്രിസഭ രൂപീകരിക്കാന്‍ ബി.ജെ.പി അവകാശവാദം ഉന്നയിക്കുകയും ചെയ്തു.

Top