ആന്റീബയോട്ടിക്കുകളുടെ ഉപയോഗം മരണത്തിനു കാരണമാകുന്നു; ഐസിഎംആര്‍ പഠനം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ബ്ലാക്ക് ഫംഗസ് അടക്കമുള്ള അണുബാധ ഉണ്ടായവരില്‍ 56.7 ശതമാനം പേരും മരിച്ചെന്ന് ഐസിഎംആര്‍ പഠനം. രാജ്യത്തെ കോവിഡ് സാഹചര്യം കൂടുതല്‍ വഷളാക്കിയത് ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും രണ്ടാംഘട്ടമായുണ്ടാകുന്ന ബ്ലാക്ക് ഫംഗസ് അടക്കമുള്ള ഫംഗല്‍ ബാധകളുമാണെന്നാണ് ഐസിഎംആര്‍ പഠന റിപ്പോര്‍ട്ടിലുള്ളത്.

കോവിഡിന് പിന്നാലെ ഫംഗല്‍ ബാധകള്‍ പിടിപ്പെട്ട പകുതിയിലേറെ പേരും മരിച്ചതായി പഠനം കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ പത്ത് ആശുപത്രിയിലെ പഠനത്തിലാണ് ആശങ്കാജനകമായ കണ്ടെത്തലുള്ളത്. ആകെ 17,534 രോഗികളുടെ വിവരം പരിശോധിച്ചതില് 3.6 ശതമാനം അതായത് 631 പേര്‍ക്ക് രണ്ടാംഘട്ട അണുബാധയുണ്ടായി. ഇവരില്‍ 56.7 ശതമാനം പേര്‍ മരിച്ചു. രാജ്യത്ത് കോവിഡ് മരണനിരക്ക് 1.14 ശതമാനം ആയിരിക്കെയാണിത്.

ലോകാരോഗ്യ സംഘടനയുടെ ‘വാച്ച്’ ഗണത്തിലുള്ള ആന്റിബയോട്ടിക്കാണ് രണ്ടാംഘട്ട അണുബാധയുണ്ടായവരില് 52.36 ശതമാനത്തിനും നല്കിയത്. അഞ്ചില്‍ ഒരാള്‍ക്ക് വീതം ‘അവസാനഘട്ടത്തില്‍’ നല്‌കേണ്ട ആന്റിബയോട്ടിക്കും നല്‍കി. മരുന്നുകളെ ചെറുക്കുന്ന ബാക്ടീരിയല്‍ അണുബാധയാണ് കൂടുതല്‍ രോഗികളിലും കണ്ടെത്തിയത്. ഇത്തരം തീവ്രത കൂടിയ ആന്റിബയോട്ടിക്കുകളുടെ ഉപയോഗമാകാം കൂടുതല്‍ മരണത്തിന് കാരണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Top