ഇന്ത്യ ഏര്‍പ്പെടുത്തിയ ഡിജിറ്റല്‍ നികുതി അടയ്ക്കാന്‍ തയ്യാറല്ലെന്ന് അമേരിക്കന്‍ ടെക് കമ്പനികള്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഡിജിറ്റല്‍ നികുതി അടയ്ക്കാന്‍ തയ്യാറല്ലെന്ന് അമേരിക്കന്‍ ടെക് കമ്പനികള്‍. ഇന്ത്യ അടുത്തിടെയാണ് ഡിജിറ്റല്‍ ടാക്സ് ഏര്‍പ്പെടുത്തിയത്. അമേരിക്കന്‍ ടെക്നോളജി കമ്പനികളെ പ്രതിനിധീകരിക്കുന്ന ലോബി ഗ്രൂപ്പാണ് ഇക്കാര്യം അറിയിച്ചത്. ടാക്സിന്റെ ആദ്യ ഗഡു ഏപ്രില്‍ ഒന്നിനായിരുന്നു അടയ്‌ക്കേണ്ടിയിരുന്നത്. ഇതിന് കൂടുതല്‍ സമയം തരണമെന്നാണ് അവരുടെ ആവശ്യം.

ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് 2 ശതമാനം അധിക നികുതി നല്‍കണം എന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്. മാര്‍ച്ചിലാണ് ഇതിന്റെ ആദ്യഘഡു അടയ്ക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചത്. ആമസോണ്‍ പോലുള്ള ഇ-കോമേഴ്‌സ് സൈറ്റുകള്‍ക്ക് അടക്കം ബാധകമായതാണ് നിയമം. കൊറോണ ബാധയാല്‍ മൂന്ന് മാസത്തോളമായി ബില്ലിംഗിലും മറ്റും ഉണ്ടാകുന്ന താമസമാണ് യുഎസ് കമ്പനികളുടെ പുതിയ നിലപാടിന് പിന്നില്‍ എന്നാണ് സൂചന.

അതേ സമയം ഈ നികുതി സംവിധാനത്തില്‍ ഗൂഗിളിനും ആശങ്കയുണ്ട്. വിദേശത്ത് നിന്നും ഓപ്പറേറ്റ് ചെയ്യുന്ന ഇന്ത്യന്‍ ഉപയോക്താക്കളെ ലക്ഷ്യമാക്കിയുള്ള പരസ്യവരുമാനത്തിനും ഇന്ത്യയില്‍ നികുതി നല്‍കണോ എന്ന ആശങ്കയിലാണ് ഗൂഗിള്‍.

Top