മ്യാന്മര്‍: സര്‍ക്കാരിനെ അട്ടിമറിച്ച സൈന്യവുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണത്തിൽ ഇന്ത്യൻ കമ്പനിയായ അദാനി പോര്‍ട്ട്സിനെ പട്ടികയിൽ നിന്ന് നീക്കി എസ് ആൻ്റ് പി ഡോ ജോണ്‍സ് ഇൻഡെക്സുകള്‍. ഗുരുതരമായ മനുഷ്യാവകാശ ലംഘനം നടത്തുകയും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കുകയും ചെയ്ത മ്യാന്മര്‍ സൈന്യവുമായുള്ള അടുത്ത ബന്ധമാണ് അദാനിയ്ക്ക് തിരിച്ചടിയായത്.
മ്യാന്മര്‍ സൈന്യത്തിൻ്റെ നിയന്ത്രണത്തിലുള്ള മ്യാന്മര്‍ എക്കണോമിക് കോര്‍പ്പറേഷനുമായാണ്അദാനിയ്ക്ക് കരാറുള്ളത്. മ്യാന്മറിൽ വൻകിട തുറമുഖം വികസിപ്പിക്കാനായി 290 മില്യൺ ഡോളറിൻ്റെ കരാറാണ് ഇന്ത്യൻ കമ്പനി ഒപ്പിട്ടത്. എന്നാൽ മ്യാന്മര്‍ സൈന്യത്തിൻ്റെ വിവാദ നീക്കത്തിനു പിന്നാലെ അദാനി പോര്‍ട്സ് ആൻ്റ് സ്പെഷ്യൽ എക്കണമിക് സോൺ ലിമിറ്റഡ് എന്ന കമ്പനിയെ യുഎസ് ഓഹരിസൂചികകളായ എസ് ആൻ്റ് പി, ഡോ ജോൺസ് എന്നിവ വിലക്കിയതായി അറിയിച്ചത്.
അതേസമയം, അദാനിയ്ക്ക് തുറമുഖമുണ്ടാക്കാൻ മ്യാന്മറിൽ ഭൂമി പാട്ടത്തിനു നല്‍കിയ സൈനിക സ്ഥാപനം വാര്‍ത്തയോടു പ്രതികരിച്ചിട്ടില്ലെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. സൈന്യത്തിൻ്റെ വിവാദനീക്കങ്ങള്‍ക്ക് പിന്നാലെ, ചില വിദേശ കമ്പനികള്‍ മ്യാന്മറിലെ പദ്ധതികള്‍ റദ്ദാക്കിയിരുന്നു. എന്നാൽ വിഷയത്തിൽ മ്യാന്മറിലെ സ്ഥാപനവുമായും അധികൃതരുമായും ചര്‍ച്ച നടത്തുമെന്നായിരുന്നു അദാനി ഗ്രൂപ്പ് മുൻപ് പ്രതികരിച്ചത്