അദാനി ഗ്രൂപ്പിനെതിരെ അഴിമതി അന്വേഷണം തുടങ്ങി അമേരിക്ക

അമേരിക്ക: അദാനി ഗ്രൂപ്പിന്റെ സ്ഥാപകനായ ഗൗതം അദാനിക്ക് എതിരെ അന്വേഷണം തുടങ്ങി അമേരിക്ക. അദാനി ഗ്രൂപ്പ് കമ്പനികള്‍ ഏതെങ്കിലും തരത്തിലുളള അഴിമതികള്‍ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ് യു എസ് അധികൃതര്‍. അമേരിക്കന്‍ മാധ്യമമായ ബ്ലൂംബര്‍ഗാണ് ഈ വിവരം പുറത്ത് വിട്ടത്. ഊര്‍ജ പദ്ധതിക്കായി അനുകൂല തീരുമാനങ്ങളെടുക്കുന്നതിനായി ഗൗതം അദാനിയോ അദാനി ഗ്രൂപ്പ് കമ്പനികളോ അഴിമതികള്‍ നടത്തിയിട്ടുണ്ടോയെന്ന് എന്ന് പ്രോസിക്യൂട്ടര്‍മാര്‍ അന്വേഷിക്കുകയാണ്.അസ്യുയര്‍ പവര്‍ ഗ്ലോബല്‍ ലിമിറ്റഡ് എന്ന ഇന്ത്യന്‍ കമ്പനിയും അന്വേഷണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

അമേരിക്കന്‍ നിക്ഷേപകരുമായോ വിപണികളുമായോ ബന്ധപ്പെട്ട വിദേശ അഴിമതി ആരോപണങ്ങളില്‍ കേസെടുത്ത് അന്വേഷിക്കാന്‍ അമേരിക്കന്‍ നിയമപ്രകാരം ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഗൗതം അദാനിക്കും കമ്പനിക്കുമെതിരെ ആരോപണങ്ങള്‍ മാത്രമാണുള്ളത്. തെളിവുകളോ മറ്റ് രേഖകളോ ലഭിച്ചിട്ടില്ല. എന്നാല്‍ അന്വേഷണവുമായി മുന്നോട്ടുപോകാനാണ് യുഎസിന്റെ തീരുമാനം.

എന്നാല്‍ ചെയര്‍മാനെതിരായി എന്തെങ്കിലും രീതിയിലുള്ള അന്വേഷണം പുരോഗമിക്കുന്നതായി തങ്ങള്‍ക്കറിയില്ലെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമുള്ള അഴിമതി വിരുദ്ധ നിയമങ്ങളും കൈക്കൂലി വിരുദ്ധ നിയമങ്ങളും പാലിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഞങ്ങളുടേതെന്ന് കമ്പനി വിശദീകരിച്ചതായും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

Top