ഹൂതികള്‍ക്കെതിരായ ദൗത്യത്തിനിടെ സൈനികരെ കാണാതായതായി അമേരിക്ക

ഹൂതികൾക്കെതിരായ ദൗത്യത്തിൽ പങ്കെടുത്ത നാവികരെ കാണാതായെന്ന് സ്ഥിരീകരിച്ച് അമേരിക്കൻ സൈന്യം. ഇറാനില്‍നിന്ന് ഹൂതികൾക്കുള്ള ആയുധങ്ങളുമായി എത്തിയ കപ്പൽ പിടിച്ചെടുത്ത ഓപ്പറേഷനിലെ അംഗങ്ങളെയാണ് കാണാതായതെന്ന് അമേരിക്ക. ജനുവരി 11ന് രാത്രി നടത്തിയ ദൗത്യത്തിനിടെയാണ് കടലില്‍ വീണ രണ്ട് നേവി സീലുകളെ സൊമാലിയന്‍ തീരത്ത് കാണാതാകുന്നത്. ഇരുവരേയും കണ്ടെത്താനുള്ള തിരച്ചിൽ തുടർന്നു കൊണ്ടിരിക്കുകയാണെന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി മൈക്കല്‍ കുറില്ല പറഞ്ഞു.

ഇറാന്റെ പിന്തുണയുള്ള ഹൂതികൾ ചെങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെ നിരന്തരം ആക്രമണങ്ങൾ നടത്തിയിരുന്നു. ഇതിനു മറുപടിയായി ഹൂതികളുടെ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം കടുപ്പിച്ച് അമേരിക്കയും യുകെയും രംഗത്തെത്തിയിരുന്നു. ഇരു രാജ്യങ്ങളും വ്യോമാക്രമണം നടത്തിയതിന് പിന്നാലെ യുഎസും യുകെയുമായി ബന്ധപ്പെട്ട കപ്പലുകൾക്കെതിരെയുള്ള ആക്രമണങ്ങൾ ഹൂതികൾ വീണ്ടും ആരംഭിച്ചിരുന്നു.

ഏദന്‍ ഉള്‍ക്കടലില്‍ നടത്തിയ ദൗത്യത്തിനിടെയാണ് ഉയര്‍ന്ന തിരമാലകള്‍ കാരണം ഒരു നേവി ഉദ്യോഗസ്ഥനെ കാണാതാകുന്നത്. അയാളെ രക്ഷിക്കാന്‍ ചാടിയ രണ്ടാമത്തെ നേവി ഉദ്യോഗസ്ഥനും അപകടത്തിൽ പെടുകയായിരുന്നു. അപകടത്തില്‍പ്പെട്ട സഹപ്രവര്‍ത്തകനെ സഹായിക്കാനുള്ള നേവി സീല്‍ പ്രോട്ടോക്കോളിന്റെ ഭാഗമാണിത്. തുടര്‍ന്നാണ് രണ്ടുപേരെയും കാണാതാകുന്നത്.

ജനുവരി 16ന് ചൊവ്വാഴ്ച അറബിക്കടലില്‍ ഒരു കപ്പലിൽ നിന്ന് ഹൂതികൾക്കായുള്ള ഇറാന്‍ നിര്‍മിത മിസൈല്‍ ഭാഗങ്ങള്‍ പിടിച്ചെടുത്തതായി അമേരിക്കൻ സൈന്യം അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ ആക്രമണം തുടങ്ങിയതിന് ശേഷം ഇത്തരമൊരു ഓപ്പറേഷന്‍ നടത്തുന്ന ആദ്യത്തെ സംഭവമാണിത്.

പിടിച്ചെടുത്തവയില്‍ പ്രൊപ്പല്‍ഷന്‍, ഗൈഡന്‍സ് സംവിധാനങ്ങള്‍, ഹൂത്തി മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈലുകള്‍ (എംആര്‍ബിഎം), കപ്പല്‍ വിരുദ്ധ ക്രൂയിസ് മിസൈലുകള്‍ (എഎസ്സിഎം) എന്നിവ ഉള്‍പ്പെടുന്നതായി അമേരിക്കൻ സൈന്യം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യോമ പ്രതിരോധ ഘടകങ്ങളും പിടിച്ചെടുത്തവയിൽ ഉള്‍പ്പെടുന്നുണ്ട്.

Top