ഇന്ത്യ-പാക്ക് സമാധാന ചര്‍ച്ചകള്‍ക്ക് തടസം പാക്കിസ്ഥാന്റെ ഭീകരവാദ പിന്തുണ: അമേരിക്ക

വാഷിങ്ടണ്‍: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്കുള്ള പ്രധാന തടസം പാക്കിസ്ഥാന്‍ ഭീകരവാദികളെ പിന്തുണയ്ക്കുന്നത് തുടരുന്നതിനാലാണെന്ന് അമേരിക്ക. അതിര്‍ത്തി കടന്ന് ഭീകരവാദം നടത്തുന്ന ലഷ്‌കര്‍ ഇ തോയ്ബ, ജെയ്ഷെ മുഹമ്മദ് ഉള്‍പ്പെടെയുള്ള ഭീകരര്‍ക്ക് പിന്തുണ നല്‍കുന്നത് പാക്കിസ്ഥാന്‍ ഇപ്പോഴും തുടരുകയാണ്. ഭീകരര്‍ക്ക് പാക്കിസ്ഥാന് നല്‍കുന്ന പിന്തുണ ചര്‍ച്ചകളെ തടസ്സപ്പെടുത്തുന്ന പ്രധാന പ്രശ്‌നമാണെന്ന് അമേരിക്ക പറഞ്ഞു. യു.എസ് അസിസ്റ്റന്‍ഡ് സ്റ്റേറ്റ് സെക്രട്ടറി ആലിസ് ജി വെല്‍സാണ് ഇക്കാര്യം പറഞ്ഞത്.

1972 ലെ സിംല കരാറിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും നടത്തുന്ന ചര്‍ച്ചകള്‍ സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നു. 2006-07 കാലത്ത് നടന്ന പ്രതിനിധി ചര്‍ച്ചകളിലൂടെ കശ്മീര്‍ വിഷയങ്ങളിലടക്കം നിരവധി വിഷയങ്ങളില്‍ പുരോഗതി ഉണ്ടായിട്ടുണ്ട്. നിയന്ത്രണരേഖയില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ലഷ്‌കര്‍ ഇ തയ്ബ, ജയ്ഷ്- ഇ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകള്‍ക്ക് പാക്കിസ്ഥാന്‍ അഭയം നല്‍കുന്നത് മേഖലയെ അസ്ഥിരപ്പെടുത്തുന്നു. ഭീകരരുടെ നടപടികള്‍ക്ക് പാക് അധികൃതരാണ് ഉത്തരവാദികളെന്നും അവര്‍ പറഞ്ഞു.

വിശ്വാസ്യത ഉയര്‍ത്തിയാല്‍ മാത്രമേ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ പുനഃരാരംഭിക്കുകയുള്ളു. എന്നാല്‍ പ്രധാന തടസം പാക്കിസ്ഥാന്‍ ഭീകരവാദ സംഘടനകളെ പിന്തുണയ്ക്കുന്നത് തുടരുന്നതാണ്- അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏത് സഫലമായ ചര്‍ച്ചകളുടെയും അടിത്തറ പാക്കിസ്ഥാന്‍ അതിന്റെ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ക്ക് എതിരെയെടുക്കുന്ന ശക്തമായതും സുസ്ഥിരമായതുമായ നടപടികളാണ്. സമാധാനപൂര്‍ണമായ പ്രതിഷേധങ്ങള്‍ നടത്താനുള്ള കശ്മീരികളുടെ അവകാശത്തെ യുഎസ് പിന്തുണയ്ക്കുന്നു. എന്നാല്‍ ചര്‍ച്ചകളെ അട്ടിമറിക്കാന്‍ ഭീതിയും സംഘര്‍ഷവും പരത്തുന്ന ഭീകരരുടെ നടപടികളെ അപലപിക്കുന്നതായും വെല്‍സ് പറഞ്ഞു.

Top