ഒന്നും അറിഞ്ഞിരുന്നില്ല; കശ്മീര്‍ വിഷയം ഇന്ത്യ മുന്‍കൂട്ടി അറിയിച്ചെന്ന വാര്‍ത്ത തള്ളി അമേരിക്ക

ന്യൂഡല്‍ഹി: കശ്മീരിന്റെ സ്വതന്ത്രപദവി റദ്ദാക്കിയ സംഭവം ഇന്ത്യ നേരത്തെ അറിയിച്ചിരുന്നതായ വാര്‍ത്ത നിഷേധിച്ച് അമേരിക്ക. കശ്മീര്‍ വിഷയം ഇന്ത്യ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്ന് യുഎസ് വിദേശകാര്യ ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറി ആലിസ് വെല്‍സ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ മുന്നോട്ടുപോകുന്നതിനു മുന്‍പ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഓഗസ്റ്റ് ഒന്നിന് ബാങ്കോക്കില്‍ നടന്ന കിഴക്കന്‍ ഏഷ്യ ഉച്ചകോടിയില്‍ ജയശങ്കറും പോംപെയോയും കശ്മീര്‍ ചര്‍ച്ച ചെയ്‌തെന്നായിരുന്നു വിവരം.

പുല്‍വാമ ആക്രമണത്തിനു ശേഷം ഫെബ്രുവരിയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യുഎസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതു തള്ളിയാണ് യുഎസ് ഇപ്പോള്‍ വിഷയത്തിലെ നിലപാടു വ്യക്തമാക്കിയത്.

അതേസമയം യുഎന്‍ രക്ഷാസമിതിയിലെ യുഎസ് ഉള്‍പ്പെടെയുള്ള അഞ്ച് രാഷ്ട്രങ്ങളെ ഇന്ത്യ കശ്മീരിലെ നടപടികള്‍ നേരത്തേ അറിയിച്ചിരുന്നതായി കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. യുകെ, ചൈന, ഫ്രാന്‍സ്, റഷ്യ എന്നീ രാഷ്ട്രങ്ങളാണു യുഎസിനു പുറമേ രക്ഷാസമിതിയിലുള്ളത്.

Top