തോക്ക് നിയന്ത്രണ ബില്ലിൽ ഒപ്പുവച്ച് ജോ ബൈഡൻ; അമേരിക്കയിൽ പുതുചരിത്രം

വാഷിം​ഗ്ടൺ: തോക്ക് നിയന്ത്രണ ബില്ലിൽ ഒപ്പുവച്ച് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. സമീപകാലത്തായി രാജ്യത്ത് തുടർക്കഥയാകുന്ന കൂട്ടവെടിവെയ്പ്പുകൾക്ക് അന്ത്യം കുറിക്കാനാണ് അമേരിക്കയുടെ നിയമനിർമാണം. പതിറ്റാണ്ടുകൾക്ക് ശേഷമാണ് അമേരിക്കയിൽ തോക്ക് നിയന്ത്രണം കൊണ്ടുവരുന്നത്. നിയമം നിലവിൽ വരുന്നതോടെ നിരവധി ജീവനുകൾ സംരക്ഷിക്കപ്പെടുമെന്ന് ബൈഡൻ പ്രത്യാശ പ്രകടിപ്പിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് തോക്ക് നിയന്ത്രണ ബിൽ യുഎസ് സെനറ്റ് പാസാക്കിയത്. 193ന് എതിരെ 234 വോട്ടുകൾക്കാണ് ജനപ്രതിനിധി സഭയിൽ ബിൽ പാസായത്. വെള്ളിയാഴ്ച ബില്ലിന് വൈറ്റ് ഹൗസ് അംഗീകാരം നൽകി. രണ്ട് ഉച്ചകോടികൾക്കായി യൂറോപ്പിലേക്ക് പോകാനൊരുങ്ങുന്ന ബൈഡൻ അതിനു മുൻപ് തന്നെ ബില്ലിൽ ഒപ്പിടുകയായിരുന്നു.

നിയമം നിലവിൽ വരുന്നതോടെ 21 വയസിൽ താഴെയുള്ളവർക്ക് തോക്ക് ലഭിക്കാൻ കർശന നിബന്ധനകളുണ്ടാവും. തോക്ക് അനുവദിക്കുന്നതിനു മുൻപ് അപേക്ഷകരുടെ പശ്ചാത്തലം വിശദമായി പരിശോധിക്കും.

Top