59 ചൈനീസ് കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

വാഷിങ്ടണ്‍: സുരക്ഷ പ്രശ്നങ്ങളുടെ പേരില്‍ 59 ചൈനീസ് കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ചൈനീസ് സര്‍ക്കാരുമായി അടുത്തുനില്‍ക്കുന്ന 59 കമ്പനികള്‍ക്കാണ് വിലക്ക്. ഓഗസ്റ്റ് രണ്ടു മുതല്‍ വിലക്ക് നിലവില്‍ വരും. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയം തന്നെയാണ് ബൈഡനും ഇക്കാര്യത്തില്‍ പിന്തുടരുന്നത് എന്നതാണ് ശ്രദ്ധേയം.

ചാരവൃത്തി, വിവരങ്ങള്‍ ചോര്‍ത്തല്‍ എന്നിവ തടയുകയാണ് ലക്ഷ്യമെന്നാണ് വൈറ്റ് ഹൗസ് വിശദീകരണം. ടെക് ഭീമന്മാരായ വാവെയ് അടക്കമുള്ള കമ്പനികളെയാണ് വിലക്കുന്നത്. അമേരിക്കയുടെ തീരുമാനത്തോട് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ 31 കമ്പനികളെ വിലക്കാനായിരുന്നു തീരുമാനം.

സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് അമേരിക്ക ചൈനീസ് കമ്പനികളെ വിലക്കുന്നത്. നേരത്തെ തങ്ങളുടെ 5ജി പദ്ധതിയില്‍ നിന്ന് വാവേയെ ബ്രിട്ടനും ഒഴിവാക്കിയിരുന്നു. വിദേശത്ത് ചൈന കൂടുതല്‍ ആക്രമണകാരിയായാണ് പെരുമാറുന്നതെന്ന് ബൈഡന്‍ ഭരണകൂടം ആരോപിച്ചു.

ട്രംപിന്റെ കാലത്ത് അമേരിക്ക-ചൈന വ്യാപാര യുദ്ധം ലോകസാമ്പത്തിക മേഖലയെ മൊത്തത്തില്‍ ബാധിച്ചിരുന്നു. ബൈഡന്‍ അധികാരമേറ്റത്തോടെ അയവുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ചൈനീസ് കമ്പനികളെ വിലക്കാനുള്ള ട്രംപിന്റെ അതേ നയമാണ് ബൈഡനും പിന്തുടര്‍ന്നത്. ടിക് ടോക് അടക്കമുള്ള നിരവധി ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയിലും വിലക്കേര്‍പ്പെടുത്തിയിരുന്നു.

 

Top