ലോകത്തെ ഞെട്ടിച്ച് ട്രംപ്; ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തി വച്ചു

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക ഘട്ടത്തിലൂടെ രാജ്യങ്ങള്‍ കടന്നു പോകുമ്പോള്‍ ലോകത്തോ ഞെട്ടിച്ച് യുഎസ് പ്രസിഡന്റിന്റെ പ്രഖ്യാപനം. ഐക്യരാഷ്ട്ര സഭയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കിവരുന്ന ധനസഹായം താത്കാലികമായി നിര്‍ത്തുന്നതായി അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചു. കൊവിഡ് മഹാമാരി തടയുന്നതില്‍ ഗുരുതരമായ വീഴ്ച്ച വരുത്തിയ ലോകാരോഗ്യ സംഘടന ചൈനയുടെ താല്പര്യങ്ങള്‍ക്ക് അനുസൃതമായി മാത്രമാണ് പ്രവര്‍ത്തിച്ചതെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആരോപിക്കുന്നത്.

ലോകത്തെ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നു. മരണം 1.26 ലക്ഷം പിന്നിട്ടു. അമേരിക്കയില്‍ മാത്രം കാല്‍ ലക്ഷത്തിലധികം പേരാണ് ഇതുവരെ മരിച്ചത്. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 2284 പേര്‍ മരിച്ചു. ബ്രിട്ടണില്‍ രോഗബാധിതരുടെ എണ്ണം ഒരുലക്ഷത്തിലേക്ക് അടുക്കുകയാണ്.

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം പതിനൊന്നായിരത്തിലേക്ക് കടക്കുകയാണ്. ഇപ്പോള്‍ 10,815 പേരാണ് കൊവിഡ് രോഗം ബാധിച്ചത്. മരണം 353 ആയി. കര്‍ണാടകത്തില്‍ കൊവിഡ് മരണം പത്തായി. ഇന്നലെ മാത്രം നാല് പേരാണ് സംസ്ഥാനത്ത് മരിച്ചത്. ബെംഗളൂരുവില്‍ 38 കൊവിഡ് തീവ്രബാധിത പ്രദേശങ്ങളാണ് ഉള്ളത്.

ആന്ധ്ര പ്രദേശില്‍ ഇന്നലെ രണ്ട് പേര്‍ കൂടി മരിച്ചതോടെ ആകെ മരണം ഒന്‍പതായി. തെലങ്കാനയില്‍ 18 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. മെയ് മൂന്ന് വരെ ദേശീയ ലോക്ക്ഡൗണ്‍ നീട്ടുന്നതിന്റെ ഭാഗമായി പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും.

Top