യുഎസ് ഓപ്പൺ കപ്പ്; ഇന്റര്‍ മയാമിയെ തുടര്‍ച്ചയായ രണ്ടാം ഫൈനലിലേക്ക് നയിച്ച് ലിയോണല്‍ മെസി

മയാമി : ഒരാഴ്ചക്കിടെ ഇന്റര്‍ മയാമിയെ തുടര്‍ച്ചയായ രണ്ടാം ഫൈനലിലേക്ക് നയിച്ച് ലിയോണല്‍ മെസി. യുഎസ് ഓപ്പണ്‍ കപ്പ് സെമി ഫൈനലില്‍ സിന്‍സിനാറ്റി എഫ് സിയെ ഇന്റര്‍ മയാമി പെനല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് ഫൈനലിലേക്ക് കുതിച്ചപ്പോള്‍ ഗോളടിച്ചില്ലെങ്കിലും നിര്‍ണായകമായ രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കിയാണ് മെസി തിളങ്ങിയത്. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും 3-3 സമനിലയായ മത്സരത്തിനൊടുവിലായിരുന്നു ഷൂട്ടൗട്ടില്‍ മയാമിയുടെ നാടകീയ ജയം (5-4). മയാമിയുടെ ആദ്യ രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത് മെസിയുടെ കൃത്യതയുള്ള പാസുകളായിരുന്നു.

മെസിയെത്തിയ ശേഷം തോറ്റിട്ടില്ലെന്ന റെക്കോര്‍ഡും ജയത്തോടെ മയാമി നിിലനിര്‍ത്തി. പതിനെട്ടാം മിനിറ്റില്‍ ലൂസിയാനോ അക്കോസ്റ്റയിലൂടെ സിന്‍സിനാറ്റിയാണ് ആദ്യം ലീഡെടുത്തത്. ആദ്യ പകുതിയില്‍ സിന്‍സിനാറ്റി ഒരു ഗോള്‍ ലീഡുമായി ഗ്രൗണ്ട് വിട്ടു. രണ്ടാം പകുതിയില്‍ 53-ാം മിനിറ്റില്‍ ബ്രാണ്ടന്‍ വാസ്ക്വസിലൂടെ സിന്‍സിനാറ്റി ലീഡുയര്‍ത്തിയതോടെ മയാമി മെസിയുഗത്തിലെ ആദ്യ തോല്‍വി മണത്തു.

എന്നാല്‍ 68-ാം മിനിറ്റില്‍ ലിയാനാര്‍ഡോ കോംപാനയിലൂടെ ഒരു ഗോള്‍ മടക്കിയ മയാമി കളി തീരാന്‍ മിനിറ്റുകള്‍ ബാക്കിയിരിക്ക ജോസഫ് മാര്‍ട്ടിനെസിലൂടെ രണ്ടാം ഗോളും നേടി കളി എക്സ്ട്രാ ടൈമിലേക്ക് നീട്ടി. എക്സ്ട്രാ ടൈമില്‍ വീണ്ടും കോംപാന മയാമിയെ മുന്നിലെത്തിച്ചു. എന്നാല്‍ 114-ാം മിനിറ്റില്‍ യൂയ കുബോയിലൂടെ സിന്‍സിനാറ്റി സമനില പിടിച്ചചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

ഷൂട്ടൗട്ടില്‍ മയാമിയുടെ ആദ്യ കിക്കെടുത്ത മെസി ഗോളാക്കി മാറ്റിയപ്പോള്‍ സിന്‍സിനാറ്റിയുടെ അവസാന കിക്കെടുത്ത നിക്ക് ഹാഗുല്‍ന്‍ഡിന് പിഴച്ചതോടെ മയാമി അവിശ്വസനീയ ജയവും ഫൈനല്‍ ബര്‍ത്തും പിടിച്ചെടുത്തു. കഴി‍ഞ്ഞ ആഴ്ച നടന്ന ലീഗ്സ് കപ്പ് ഫൈനലില്‍ നാഷ്‌വില്ലെ എഫ് സിയെ ഷൂട്ടൗട്ടില്‍ വീഴ്ത്തി മെസി ഇന്റര്‍ മയാമിക്ക് ആദ്യ കിരീടം സമ്മാനിച്ചിരുന്നു.

Top