അമേരിക്കന്‍ തെരഞ്ഞെടുപ്പ്;ഡെമോക്രാറ്റിക്ക് മുന്നേറ്റത്തില്‍ ട്രംപിന് അടി പതറുന്നു

വാഷിങ്ടണ്‍: അമേരിക്കയില്‍ ട്രംപ് പ്രസിഡന്റായ ശേഷം നടക്കുന്ന ആദ്യ ഇടക്കാല തെരെഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു.ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ അമേരിക്കന്‍ കോണ്‍ഗ്രസിലെ ജനപ്രതിനിധി സഭ ഡെമോക്രാറ്റിക് പാര്‍ട്ടിയും സെനറ്റ് റിപ്പബ്ലിക്കുകളും നിലനിര്‍ത്തും. 13 സീറ്റുകള്‍ ഡെമോക്രാറ്റുകള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് പിടിച്ചെടുത്തു.

റിപ്പബ്ലിക്ക് പാര്‍ട്ടിയ്ക്ക് തിരിച്ചടി ഉണ്ടെങ്കിലും ട്രംപിന്റെ ഇംപീച്ച്‌മെന്റ് നടപടികളടക്കമുള്ള കാര്യങ്ങള്‍ നടക്കാന്‍ സാധ്യത കുറവാണ്. കാരണം, നിര്‍ണ്ണായക തീരുമാനങ്ങളില്‍ ജനപ്രതിനിധി സഭയില്‍ അംഗീകാരം ലഭിച്ചാലും റിപ്പബ്ലിക്കിന് ഭൂരപക്ഷമുള്ള സെനറ്റില്‍ തീരുമാനങ്ങള്‍ ട്രംപിന് അനുകൂലമാകും. എന്നാല്‍, റിപ്പബ്ലിക്കുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ ഡെമോക്രാറ്റുകളുടെ മുന്നേറ്റം കാരണമാകും.

അതേസമയം, ട്രംപിന്റെ പതനം പ്രവചിച്ച് എക്‌സിറ്റ് പോളുകള്‍ രംഗത്തെത്തിയിരുന്നു. ട്രംപിന്റെ 20 മാസത്തെ ഭരണത്തിന്റെ വിലയിരുത്തലായിരിക്കും ഈ തെരെഞ്ഞെടുപ്പ്. ഉച്ചയോടെ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകള്‍ അറിയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.435 അംഗ ജനപ്രതിനിധിസഭയിലേക്കും 100 അംഗ സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുന്നത്. കൂടാതെ 36 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ സ്ഥാനത്തേക്കും വോട്ടെടുപ്പ് നടക്കും.

ട്രംപിന്റെ ഭരണത്തില്‍ മടുത്ത ജനങ്ങള്‍ ഇപ്പോള്‍ പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ക്കൊപ്പമാണെന്നാണ് എക്‌സിറ്റ് പോളുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ സെനറ്റില്‍ ഡെമോക്രാറ്റുകളുടെ സിറ്റിങ് സീറ്റുകളിലേക്ക് തന്നെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതുകൊണ്ട് ഭൂരിപക്ഷം വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് റിപ്പബ്ലിക്കന്‍ ക്യാമ്പ്. അതേസമയം, ഇടക്കാല തെരഞ്ഞെടുപ്പുകളുടെ ഫലം എപ്പോഴും ഭരണകൂട വിരുദ്ധമായിരിക്കും എന്നത് ഡമോക്രാറ്റുകള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്.

Top