യു എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഉറപ്പിച്ച് ഡെമോക്രാറ്റ് പാർട്ടി

വാഷിംഗ്ടൺ : അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് പാർട്ടി ഭൂരിപക്ഷം ഉറപ്പിച്ചു. ഫലം വരാനിരുന്ന നെവാഡ സംസ്ഥാനത്തിൽ ഡെമോക്രാറ്റ് സ്ഥാനാർഥി വിജയിച്ചതോടെയാണ് ഭൂരിപക്ഷം ഉറപ്പിച്ചത്. 100 അംഗങ്ങളുള്ള സെനറ്റിൽ 50-49 എന്ന നിലയിൽ ഡെമോക്രാറ്റുകൾക്കാണ് മുൻ‌തൂക്കം. നൂറ് അംഗങ്ങൾ ഉള്ള സെനറ്റിൽ ആകട്ടെ 35 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. നിയമ നിർമാണത്തിൽ സെനറ്റിന്റെ അധ്യക്ഷയായ വൈസ് പ്രസിഡന്റ് കമല ഹാരിസ് കാസ്റ്റിംഗ് വോട്ട് ചെയ്യും. ഇനി ഫലം വരാനിരിക്കുന്ന ജോർജിയ സംസ്ഥാനത്ത് വീണ്ടും ഡിസംബറിൽ തെരഞ്ഞെടുപ്പ് നടക്കും.

36 അമേരിക്കൻ സംസ്ഥാനങ്ങളിൽ ഗവർണർ തെരഞ്ഞെടുപ്പും നടക്കുന്നുണ്ട്. ഇവിടെ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് മുൻ‌തൂക്കം. പ്രസിഡൻറ് ജോ ബൈഡനെ സംബന്ധിച്ച് ഏറെ നിർണായകമാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ഒപ്പം തന്നെ മുൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിൻറെ തിരിച്ചുവരവിന് സാധ്യതയുണ്ടോ എന്നതും തെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചാകും. വരുന്ന തിങ്കളാഴ്ച വലിയൊരു പ്രഖ്യാപനം നടത്തുമെന്ന് ഡൊണാൽഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 2024 ൽ നടക്കാനിരിക്കുന്ന യു എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണ് എന്ന കാര്യമായിരിക്കും ട്രംപ് പ്രഖ്യാപിക്കുക എന്നാണ് റിപ്പബ്ലിക്കൻ പാർട്ടി വൃത്തങ്ങൾ പ്രതീക്ഷിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകണമായിട്ടില്ല.

Top