അഞ്ച് മിനിട്ടില്‍ കൊറോണ ഫലം അറിയാം; പുതിയ കണ്ടുപിടുത്തവുമായി യുഎസ് ലാബ്

വാഷിങ്ടണ്‍: ഭൂഖണ്ഡങ്ങളെ വിഴുങ്ങിയ കൊണ്ടിരിക്കുന്ന കൊറോണ എന്ന മഹാമാരിയെ പൊരുതി തോല്‍പ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ഒരോ ലോക രാജ്യങ്ങളും. എന്നാല്‍ ഒരാള്‍ക്ക് കൊവിഡ് രോഗം ഉണ്ടോ എന്ന് തിരിച്ചറിഞ്ഞാലെ എളുപ്പത്തില്‍ അതിന്റെ വ്യാപനത്തെ നമുക്ക് പിടിച്ച് നിര്‍ത്താന്‍ കഴിയൂ. അങ്ങനെ ഒരു അതിവേഗ പരിശോധനാ ഫലം ഇല്ലെന്നതാണ് ഒരു പ്രധാന പ്രശ്‌നവും.

എന്നാല്‍ ഇപ്പോഴിതാ അഞ്ചു മിനിറ്റ് കൊണ്ട് കൊറോണ പോസിറ്റീവ് ആയ ആളുടെ പരിശോധന ഫലം അറിയാന്‍ സാധിക്കുന്ന ഒരു ഉപകരണം കണ്ടുപിടിച്ചിരിക്കുകയാണ് അമേരിക്കയിലെ ഒരു ലാബ്. രോഗവ്യാപനം അതിവേഗത്തിലാവുന്ന ഈ സാഹചര്യത്തില്‍ രോഗ സ്ഥിരീകരണം ഇത്തരത്തില്‍ എളുപ്പം നടത്താന്‍ കഴിയുന്നത് കൊറോണക്കെതിരേയുള്ള പോരാട്ടത്തില്‍ ലോകത്തിനാകമാനം വലിയ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്.

അടുത്ത ആഴ്ച്ച തന്നെ ആരോഗ്യ സംരക്ഷണ ദാതാക്കള്‍ക്ക് പരീക്ഷണാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന് ഉപകരണം ലഭ്യമാക്കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) അടിയന്തര അനുമതി നല്‍കിയിട്ടുണ്ടെന്ന് അബോട്ട് ലബോറട്ടറീസ് അറിയിച്ചു.

ഒരു ടോസ്റ്ററിന്റെ മാത്രം വലിപ്പമുള്ള ഉപകരണത്തിന്റെ പ്രവര്‍ത്തനം മോളിക്യുലാര്‍ ടെക്നോളജി ഉപയോഗിച്ചാണ് നടക്കുന്നത്. വെറും 13 മിനിട്ട് മാത്രം മതി ഈ ഉപകരണം ഉപയോഗിച്ച് കൊറോണ നെഗറ്റീവ് ഫലം അറിയാന്‍.

ഒരു പ്രത്യേക കേന്ദ്രത്തിലേക്ക് അയച്ച് ഫലത്തിനു കാത്തിരിക്കാതെ കൊറോണ ഹോട്ട്സ്പോട്ട് ആയ സ്ഥലങ്ങളിലെല്ലാം ഈ ഉപകരണം എത്തിക്കാന്‍ കഴിഞ്ഞാല്‍ രോഗികളെ കണ്ടെത്തി എളുപ്പം ക്വാറന്റൈന്‍ ചെയ്യാന്‍ സാധിക്കും. മാത്രമല്ല ചികിത്സയും തുടങ്ങാം. അടിയന്തിര ഉപയോഗത്തിനുള്ള അനുമതി മാത്രമേ നിലവില്‍ എഫ്ഡിഎ നല്‍കിയിട്ടുള്ളൂവെന്നും അബോട്ട് കമ്പനി അറിയിച്ചു.

Top