ഇറാന്‍-അമേരിക്ക പോര്‍വിളി മുറുകുമ്പോള്‍ പ്രതികരിക്കാനാവാതെ ഇന്ത്യ

ടെഹ്‌റാന്‍: ഇറാന്‍ സേന തലവന്‍ സുലൈമാനിയെ ബഗ്ദാദ് വിമാനത്താവളത്തിന് സമീപത്ത് വെച്ച് അമേരിക്ക കൊലപ്പെടുത്തിയ സഭവം ആശങ്കയോടെയാണ് ഇന്ത്യ ഉറ്റു നോക്കുന്നത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സമതുലന നയതന്ത്രം പുലര്‍ത്തുകയെന്നതാകും ഇന്ത്യക്കുള്ള പ്രധാന വെല്ലുവിളി.

ഇറാന്‍-അമേരിക്ക സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ അത് ഇന്ത്യയുടെ വിദേശ നയത്തെ മാത്രമല്ല സാമ്പത്തിക രംഗത്തെയും സാരമായി ബാധിക്കും.

അമേരിക്കന്‍ ഉപരോധത്തെത്തുടര്‍ന്ന് ഇറാനില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നില്ലെങ്കിലും സംഘര്‍ഷം ഇറാഖില്‍ നിന്നുള്‍പ്പടെയുള്ള ചരക്ക് നീക്കത്തിന് വെല്ലുവിളിയാണ്.

ഖാസിം സുലൈമാനിയുടെ വധത്തിന് പിന്നാലെ എണ്ണവില നാല് ശതമാനമാണ് വര്‍ധിച്ചത്. തല്‍സ്ഥിതി തുടര്‍ന്നാല്‍, അഞ്ചില്‍താഴെ നില്‍ക്കുന്ന ആഭ്യന്തര വളര്‍ച്ചാ നിരക്ക് ഇനിയും താഴോട്ട് പോകും. ഇറാനുമായി ചേര്‍ന്നുള്ള ഛബ്ബര്‍ തുറമുഖ പദ്ധതിയെയും സംഘര്‍ഷം ബാധിച്ചേക്കാം.

ജനുവരി 11ന് ഡല്‍ഹിയില്‍ നടക്കുന്ന റെയ്‌സിന ഉച്ചകോടിയില്‍ ഇറാന്‍ വിദേശ കാര്യമന്ത്രി മുഹമ്മദ് ജാവേദ് സരിഫ് പങ്കെടുക്കുന്നുണ്ട്. ചര്‍ച്ചയില്‍ ഇന്ത്യയുടെ ആശങ്കകള്‍ ഉച്ചകോടിയില്‍ അറിയിച്ചേക്കും.

Top