us election; india-america publication support hilary

സാന്‍ഫോര്‍ഡ്: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍-അമേരിക്കന്‍ പബ്ലിക്കേഷന്റെ പിന്തുണയും ഹില്ലരി .
ഇരുരാജ്യങ്ങളിലും പ്രസിദ്ധീകരിക്കുന്ന ‘ഇന്ത്യാ കറന്റ്‌സ് എന്ന പ്രസിദ്ധീകരണമാണ് ഹില്ലരിയെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.

30 വര്‍ഷത്തിനു ശേഷമാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ ‘ഇന്ത്യാ കറന്റ്‌സ്’ തീരുമാനിക്കുന്നത്.

സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതിനു ശേഷമാണ് ഹില്ലരിയെ പിന്തുണക്കുകയെന്ന നിലപാട് സ്വീകരിക്കാന്‍ തീരുമാനിച്ചതെന്നാണ് ‘ഇന്ത്യാ കറന്റ്‌സ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ട്രംപിന്റെ പ്രവൃത്തികള്‍ക്കും വാക്കുകള്‍ക്കും ന്യായീകരണങ്ങളൊന്നുമില്ലെന്നും പ്രസിദ്ധീകരണം വ്യക്തമാക്കുന്നു. 30 വര്‍ഷത്തിനിടെ ആദ്യമായാണ് അമേരിക്കന്‍ പ്രസിഡന്റു തെരഞ്ഞെടുപ്പില്‍ തങ്ങള്‍ ഒരു സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്നതെന്ന് ഇന്ത്യാ കറന്റ്‌സിന്റെ മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നുണ്ട്.

’15 വര്‍ഷം പഴക്കമുള്ള ട്രംപിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇത്തരത്തില്‍ മാറി ചിന്തിക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചത്. വോട്ട് എന്നത് കടമയും അധികാരവുമാണെന്ന് തിരിച്ചറിയുന്നുവെന്നും വംശീയമായ യാഥാസ്ഥികത്വവും ലൈംഗികതയും ഈ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളില്‍ നിറഞ്ഞു നിന്നു’വെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നുണ്ട്.

ട്രംപിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തിറങ്ങുന്നതിനു മുന്‍പ് ഇന്ത്യാ കറന്റ്‌സ് മാഗസീനിന്റെ ഈ ലക്കത്തില്‍ ഇരു സ്ഥാനാര്‍ഥികളുടെയും ചിത്രങ്ങള്‍ മുന്‍പേജില്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

‘വോട്ട്!’ എന്ന തലക്കെട്ടും നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വീഡിയോ പുറത്തു വന്നതിനു ശേഷം ഹില്ലരിയെ പരസ്യമായി പിന്തുണയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഇന്ത്യാ കറന്റ്‌സിന്റെ എഡിറ്റോറിയല്‍ വിഭാഗം അറിയിച്ചു. ഇക്കാരണങ്ങളാല്‍ മാഗസീനിന്റെ പുതിയ ലക്കത്തില്‍ ഹില്ലരിയുടേതാകും മുഖചിത്രമെന്നും അവര്‍ വ്യക്തമാക്കി.

Top