ചൈനീസ് പ്രധാനമന്ത്രിയെ ഊഞ്ഞാലാട്ടുന്നതാണ് മോദിയുടെ നയതന്ത്രം; വിമര്‍ശനവുമായി രാഹുല്‍

ന്യൂഡല്‍ഹി: പാക്ക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതില്‍ യു.എന്നില്‍ ചൈനയെടുത്ത നിലപാടിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി മിണ്ടാത്തതെന്താണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിക്ക് ചൈനയെ ഭയമാണ്. അദ്ദേഹത്തിന്റെ വിദേശനയം പരാജയമാണ്. ചൈനീസ് പ്രധാനമന്ത്രി ഷി ചിന്‍പിങ്ങിനെ നമസ്‌കരിക്കുന്നതും ഊഞ്ഞാലാട്ടുന്നതുമാണ് മോദിയുടെ നയതന്ത്രമെന്നും രാഹുല്‍ ആരോപിച്ചു.

അതേസമയം മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം പരാജയപ്പെട്ടതില്‍ കടുത്ത നിരാശയുണ്ടെന്നും എന്നാല്‍ ഇത്തരം ഭീകരന്‍മാരെ നിയമത്തിന് മുന്നില്‍ കൊണ്ട്വരാന്‍ സാദ്ധ്യമായതെല്ലാം ഇനിയും ചെയ്യുമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പ്രമേയത്തിന്മേല്‍ അംഗങ്ങളുടെ നിലപാട് അറിയിക്കാന്‍ അംഗരാജ്യങ്ങള്‍ക്ക് യു.എന്‍ പത്തുദിവസത്തെ സമയം അനുവദിച്ചിരുന്നു. ഇത് ബുധനാഴ്ച രാത്രി 12.30ന് അവസാനിച്ചതിനെത്തുടര്‍ന്നാണ് വോട്ടെടുപ്പ് നടന്നത്. എന്നാല്‍ രക്ഷാസമിതിയില്‍ പ്രമേയം പരാജയപ്പെട്ടുവെങ്കിലും മസൂദ് അസ്ഹര്‍ ആഗോളഭീകരന്‍തന്നെയെന്ന് യു.എസ് ആവര്‍ത്തിച്ചു.

കഴിഞ്ഞമാസം 27നാണ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം രക്ഷാസമിതിയില്‍ യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ കൊണ്ടുവന്നത്. എന്നാല്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗമായ ചൈന വീറ്റോ അധികാരം പ്രയോഗിക്കുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്കയടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ രംഗത്തെത്തി. ചൈന ഇതേ നടപടി തുടരുകയാണെങ്കില്‍ മസൂദിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. ഇത്തരം സാഹചര്യം ഉണ്ടാവാതിരിക്കുന്നതാണ് ചൈനയ്ക്ക് നല്ലത്. മസൂദിനെ പോലുള്ള ഭീകരവാദികളെ സംരക്ഷിക്കാന്‍ ചൈനയെ സമീപിക്കുന്ന പാക്കിസ്ഥാന്‍ ഭരണകൂടത്തിനും അമേരിക്ക മുന്നറിയിപ്പ് നല്‍കി. രക്ഷാസമിതിയില്‍ നിക്ഷിപ്തമായ ചുമതല നിര്‍വഹിക്കുന്നതിനെ തടസപ്പെടുത്തുന്ന നീക്കം ചൈന അവസാനിപ്പിക്കണമെന്നും അമേരിക്കന്‍ നയതന്ത്രഞ്ജര്‍ യു.എന്‍ രക്ഷാസമിതിയെ അറിയിച്ചു. ദക്ഷിണേഷ്യന്‍ മേഖലയില്‍ വളര്‍ന്നുവരുന്ന ഭീകരവാദത്തെ ഇല്ലാതാക്കാന്‍ ചൈന ശ്രമങ്ങള്‍ നടത്തണമെന്നും അമേരിക്ക പറഞ്ഞു.

Top