വെടിനിര്‍ത്തല്‍ ആഹ്വാനങ്ങള്‍ക്കിടയിലും ഇസ്രയേലിന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കാന്‍ യുഎസ് തീരുമാനം

തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ആഹ്വാനങ്ങള്‍ക്കിടയിലും ഇസ്രയേലിന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കാന്‍ യുഎസ് തീരുമാനം. വിദേശരാജ്യത്തിന് ആയുധ വില്‍പ്പന നടത്തണമെങ്കില്‍ ആമേരിക്കന്‍ കോണ്‍ഗ്രസിന്റെ അംഗീകാരം ആവശ്യമാണ്. എന്നാല്‍, അടിയന്തര ആവശ്യം പരിഗണിച്ച് അംഗീകാരത്തിന് കാത്തുനില്‍ക്കാതെ യുഎസ് ശേഖരത്തില്‍ നിന്നുതന്നെ ആയുധങ്ങള്‍ നല്‍കിയിരിക്കുകയാണ് ബൈഡന്‍ ഭരണകൂടം.

ഇതിനിടെ, ഗാസയില്‍ നടത്തുന്നത് ‘വംശഹത്യ’യാണെന്ന് ആരോപിച്ച് ഇസ്രയേലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ യുദ്ധക്കുറ്റ ഹര്‍ജി ദക്ഷിണാഫ്രിക്ക ഫയല്‍ ചെയ്തു. ഇസ്രയേലിന്റെ ‘കൊളോണിയല്‍ അധിനിവേശത്തിനും വംശവിവേചന ഭരണത്തിനും’ കീഴില്‍ പലസ്തീനികള്‍ ദുരിതമനുഭവിക്കുകയാണെന്നും കൂടുതല്‍ അപകടങ്ങളില്‍നിന്ന് അവരെ സംരക്ഷിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ദക്ഷിണാഫ്രിക്കയുടെ ഹര്‍ജി.പലസ്തീന്‍ ജനതയെ സംരക്ഷിക്കാന്‍ കോടതി ഉടന്‍ നടപടിയെടുക്കണമെന്നും വംശഹത്യ അവസാനിപ്പിക്കാന്‍ ആവശ്യപ്പെടണമെന്നും ഹര്‍ജിയില്‍ ദക്ഷിണാഫ്രിക്ക ആവശ്യപ്പെടുന്നതായി ഐസിജെ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. ഗാസയില്‍ ‘വംശഹത്യ’ തുടരുന്ന ഇസ്രയേലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ചോദ്യംചെയ്യാനുള്ള ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ തീരുമാനത്തെ പലസ്തീന്‍ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തിരുന്നു.

മാനുഷിക പരിഗണന മുന്‍നിര്‍ത്തി ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന് ബൈഡന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇസ്രയേലിന് യഥേഷ്ടം ആയുധങ്ങള്‍ നല്‍കുകയാണ് അമേരിക്ക. ഡിസംബര്‍ ഒന്‍പതിന് 10.6 കോടി ഡോളര്‍ വിലവരുന്ന 14,000 ടാങ്ക് ഷെല്ലുകള്‍ നല്‍കാന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അംഗീകാരം നല്‍കിയിരുന്നു. ഈ ഷെല്ലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുവേണ്ട ഫ്യൂസുകള്‍, ചാര്‍ജറുകള്‍ ഉള്‍പ്പടെയുള്ള അനുബന്ധ ഉപകരണങ്ങളാണു പുതുതായി നല്‍കുന്നത്. 14.7 കോടി ഡോളറിന്റെ ഇടപാടാണിത്.ഇസ്രയേലിന്റെ സുരക്ഷ അമേരിക്കയെ സംബന്ധിച്ച് പ്രധാനമാണെന്നും സ്വയം പ്രതിരോധിക്കാനുള്ള അവരുടെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടത് അനിവാര്യമാണെന്നും അമേരിക്കന്‍ പ്രതിരോധ ഏജന്‍സി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Top