ശത്രൂ രാജ്യങ്ങള്‍ വിറയ്ക്കും; സീഹോക്ക് ഹെലികോപ്ടറുകള്‍ സ്വന്തമാക്കി ഇന്ത്യ…

വാഷിങ്ടണ്‍: ശത്രൂ രാജ്യങ്ങളുടെ അന്തര്‍വാഹിനികളെ തകര്‍ക്കാന്‍ കഴിയുന്ന അത്യാധുനിക ഹെലികോപ്ടറുകള്‍ ഇന്ത്യയ്ക്ക് സ്വന്തമാകുന്നു. 24 മള്‍ട്ടിറോള്‍ എംഎച്ച്60 റോമിയോ സീഹോക്ക് ഹെലികോപ്ടറുകള്‍ വില്‍ക്കാനുള്ള 2.4 ബില്യണ്‍ ഡോളറിന്റെ ഇടപാടിന് ട്രംപ് ഭരണകൂടം അനുമതി നല്‍കി.യുദ്ധക്കപ്പലില്‍ നിന്നും വിമാനവാഹിനികളില്‍ നിന്നും പറന്നുയരാന്‍ കഴിയുന്ന ഏറ്റവും കരുത്തുറ്റ സൈനിക ഹെലികോപ്ടറാണ് എംഎച്ച് 60 റോമിയോ സീഹോക്ക്.

സീഹോക്ക് ഹെലികോപ്ടറുകള്‍ സ്വന്തമാകുന്നതോടെ അന്തര്‍വാഹിനികളെ തകര്‍ക്കാന്‍ കഴിയുന്ന ഹെലികോപ്ടറുകള്‍ക്കായുള്ള ഇന്ത്യയുടെ പത്തുവര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പാണ് സഫലമാകുന്നത്. അന്തര്‍വാഹിനികളെ വേട്ടയാടാനും യുദ്ധക്കപ്പലുകള്‍ക്കു നേരെ ആക്രമണം നടത്താനും കടലില്‍ തെരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനും പാകത്തിനു രൂപകല്‍പന ചെയ്തതാണ് ലോക്കീദ് മാര്‍ട്ടിന്‍ നിര്‍മിത എംഎച്ച്60 സീഹോക്ക് ഹെലികോപ്ടറുകള്‍. ഇപ്പോള്‍ ഇന്ത്യയുടെ കൈവശമുള്ള ഏറെ പഴക്കം ചെന്ന ബ്രിട്ടീഷ് നിര്‍മിത സീകിങ് ഹെലികോപ്ടറുകള്‍ക്കു പകരമായി സീഹോക്ക് ഹെലികോപ്ടറുകള്‍ എത്തുന്നത് സേനയ്ക്കു കരുത്തു പകരും.

ലോകത്തെ ഏറ്റവും ആധുനിക കോപ്റ്ററുകളിലൊന്നായ സീഹോക്ക് കോപ്റ്റര്‍ ഇന്ത്യ വാങ്ങുന്നത് ഇന്ത്യന്‍ സമുദ്രത്തിലെ ചൈനയുടെ ഭീഷണി കൂടി കണക്കിലെടുത്താണ്. ഇന്ത്യന്‍ നാവികസേനയ്ക്കു വേണ്ടിയാണ് യുഎസില്‍നിന്ന് 200 കോടി ഡോളര്‍ വില വരുന്ന 24 എംഎച്ച്-60 റോമിയോ സീഹോക്ക് മുങ്ങിക്കപ്പല്‍ വേധ ഹെലികോപ്റ്ററുകള്‍ ഇന്ത്യ അടിയന്തരമായി വാങ്ങുന്നത്. 123 സീഹോക്ക് കോപ്റ്ററുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുമെന്ന വ്യവസ്ഥയിലാണ് ഇടപാടെന്നാണു സൂചന.

ഇതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും തമ്മില്‍ സിംഗപ്പൂരില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഈ ഇടപാട് സഹായിക്കുമെന്ന് യുഎസ് വിദേശകാര്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യ-പസഫിക്, ദക്ഷിണേഷ്യന്‍ മേഖലകളിലെ രാഷ്ട്രീയ സുസ്ഥിരതയ്ക്കും സമാധാനത്തിനും ഇടപാട് ഗുണകരമാകുമെന്നും യുഎസ് വ്യക്തമാക്കി.

Top