ഒഹായോ, യുഎസ്: 2016ൽ യുഎസിലെ ഒരു കുടുബത്തിൽ ഏഴു പേരെ കൊലപ്പെടുത്തിയ കേസിൽ കുറ്റം ഏറ്റുപറഞ്ഞ് പ്രതി. അഞ്ച് വര്‍ഷത്തിനു ശേഷമാണ് കോടതിയിൽ ഏറെ ചര്‍ച്ചയായ കേസിൽ പ്രതി കുറ്റം നേരിട്ട് ഏറ്റുപറയുന്നത്. കൂട്ടുപ്രതികളായ മാതാപിതാക്കള്‍ക്കും സഹോദരനും എതിരെയുള്ള മറ്റു കേസുകളുടെ അന്വേഷണത്തിൽ സഹകരിക്കുമെന്നും പ്രതി കോടതിയെ അറിയിച്ചു.
ഏഡ്വേഡ് ജെയ്ക്ക് വാഗ്നര്‍ എന്ന യുവാവാണ് കൊലക്കേസിൽ ജഡ്ജിമാര്‍ക്കു മുന്നിൽ കുറ്റസമ്മതം നടത്തിയത്. തനിക്കെതിരെ വധശിക്ഷ വിധിക്കില്ലെന്ന ഉറപ്പിലായിരുന്നു പ്രതി കോടതിയിൽ പരസ്യമായി കുറ്റങ്ങള്‍ ഏറ്റുപറഞ്ഞത്.
2016ൽ ഒരു കുടുംബത്തിലെ ഏഴു പേരെ കൊലപ്പെടുത്തിയ കേസിലാണ് നിര്‍ണായക നീക്കം. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയടക്കമുള്ളവരാണ് കൊല്ലപ്പെേട്ടത്. തനിക്കെതിരെയുള്ള ഓരോ കേസുകളും ജഡ്ജി ഉറക്കെ വായിക്കുമ്പോള്‍ താൻ കുറ്റക്കാരനാണെന്ന് ജെയ്ക്ക് ഉറക്കെ ഏറ്റുപറയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൊലപാതകവുമായി ബന്ധപ്പെട്ട ഏഴു കേസുകളും ഗൂഢാലോചന, കവര്‍ച്ച, തെളിവു നശിപ്പിക്കൽ, പ്രായപൂര്‍ത്തിയാകാത്ത ആളുമായുള്ള ലൈംഗികബന്ധം തുടങ്ങിയ കേസുകളുമാണ് ജെയ്ക്കിനെതിരെ ചുമത്തിയിട്ടുള്ളത്.