നാവിക സേനയുടെ കരുത്ത് കൂട്ടാന്‍ യു.എസ്സില്‍ നിന്ന് തോക്കുകള്‍; കരാര്‍ 100 കോടിയുടേത്

വാഷിങ്ടണ്‍:നാവിക സേനയുടെ കരുത്ത് കൂട്ടാന്‍ അമേരിക്കയില്‍ നിന്ന് തോക്കുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ. 100 കോടി ഡോളര്‍ ചിലവിട്ട് യു.എസ്സില്‍ നിന്ന് ഇന്ത്യ തോക്കുകള്‍ വാങ്ങുന്നത്. ഇന്ത്യയുമായുള്ള ആയുധ കരാര്‍ വിഷയം യുഎസ് കോണ്‍ഗ്രസില്‍ ചൊവ്വാഴ്ച അവതരിപ്പിച്ചു

13 എംകെ 45 ആന്റി സര്‍ഫേസ്, ആന്റി എയര്‍ നാവിക തോക്കുകള്‍ വില്‍ക്കുന്നതിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. വെടിക്കോപ്പുകളും അനുബന്ധ സംവിധാനങ്ങളുമടക്കം 102 കോടി ഡോളറിന്റേതാണ് കരാര്‍.ബി.എ.ഇ സിസ്റ്റംസ് ലാന്‍ഡാണ് തോക്കുകള്‍ നിര്‍മിക്കുന്നത്.അതേ സമയം തോക്കുകള്‍ എന്ന് ഇന്ത്യക്ക് കൈമാറുമെന്ന് അറിയിച്ചിട്ടില്ല.

തന്ത്രപരമായ പ്രാദേശിക പങ്കാളിയുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിലൂടെ അമേരിക്കയുടെ വിദേശ നയത്തെയും ദേശീയ സുരക്ഷയെയും ഈ വില്‍പന കരാര്‍ സഹായിക്കുമെന്ന് യുഎസ് ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്പറേഷന്‍ ഏജന്‍സി (ഡി.എസ്.സി.എ) പ്രസ്താവനയിലൂടെ അറിയിച്ചു. ഈ വിഷയം ചൊവ്വാഴ്ച യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു. ശത്രുക്കളുടെ ആയുധങ്ങളില്‍ നിന്നും നിലവിലുള്ളതും ഭാവിയിലുള്ളതുമായ ഭീഷണികളെ നേരിടാന്‍ ഇതിലൂടെ ഇന്ത്യക്ക് സാധിക്കുമെന്നും ഡി.എസ്.സി.എ വ്യക്തമാക്കി.

യുഎസ്, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ നാവിക സേനകള്‍ നിലവില്‍ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ടെന്ന് ബി.എ.ഇ വെബ്സൈറ്റില്‍ പറയുന്നു. 36 കിലോമീറ്ററിലധികമാണ് ഈ തോക്കുകളുടെ പരിധി.

Top