യൂറിയ ഇറക്കുമതി ഒഴിവാക്കാന്‍ രാജ്യത്തെ ജനങ്ങളുടെ മൂത്രം ശേഖരിച്ചാല്‍ മതിയെന്ന് ഗഡ്കരി

നാഗ്പുര്‍:യൂറിയ ഇറക്കുമതി ഒഴിവാക്കാന്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളുടേയും മൂത്രം ശേഖരിച്ചാല്‍ മതിയെന്ന പരാമര്‍ശവുമായ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. നാഗ്പുരില്‍ നടന്ന മേയര്‍ ഇന്നവോഷന്‍ പുരസ്‌കാര പരിപാടിയില്‍ പങ്കെടുക്കവെയാണ് ഗഡ്കരി ഈ പരാമര്‍ശം നടത്തിയത്.

ജൈവ മാലിന്യങ്ങളില്‍ നിന്ന് ജൈവ ഇന്ധനങ്ങള്‍ നിര്‍മിക്കുന്നതിനെക്കുറിച്ച് സംസാരിക്കവെയാണ് മനുഷ്യമൂത്രം പോലും ജൈവ ഇന്ധനമാക്കാമെന്നും അതില്‍ നിന്ന് അമോണിയം സള്‍ഫേറ്റും നൈട്രജനും വേര്‍തിരിക്കാമെന്നും ഗഡ്കരി വ്യക്തമാക്കിയത്.

”നാം ഇപ്പോള്‍ യൂറിയ ഇറക്കുമതി ചെയ്യുകയാണ്. എന്നാല്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളുടേയും മൂത്രം ശേഖരിക്കുകയാണെങ്കില്‍ യൂറിയ ഇറക്കുമതി ചെയ്യേണ്ടി വരില്ല. മൂത്രത്തില്‍ നിന്ന് യൂറിയ വേര്‍തിരിക്കാം. ഇത്തരം അസാധാരണ ആശയങ്ങളായതിനാല്‍ ആരും തന്റെ ആശയങ്ങളുമായി സഹകരിക്കാനിടയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിലുള്ളവര്‍ പോലും അവ അംഗീകരിക്കില്ല. കാരണം എല്ലാവരും വണ്ടിക്കാളകളെപ്പോലെ ഇടംവലം തിരിയാതെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. കൂടാതെ മനുഷ്യ മുടിയില്‍ നിന്നും അമിനോ ആസിഡ് വേര്‍തിരിച്ച് എടുത്ത് ജൈവ വളമായി ഉപയോഗിക്കാമെന്നും ഇത്തരം അമിനോ ആസിഡ് ഉപയോഗിക്കുന്നത് കൊണ്ട് തന്റെ ഫാമില്‍ 25 ശതമാനം വിളവര്‍ധനവ് ഉണ്ടായെന്നും അദ്ദേഹം അവകാശപ്പെട്ടു.

ആവശ്യത്തിന് മുടി മഹാരാഷ്ട്രയില്‍ ലഭിക്കാത്തതിനാല്‍ ഓരോ മാസവും തിരുപ്പതിയില്‍ നിന്ന് അഞ്ച് ട്രക്ക് മുടി വീതം വാങ്ങി തന്റെ ഫാക്ടറിയില്‍ അമിനോ ആസിഡ് വേര്‍തിരിച്ച് എടുക്കുകയാണെന്നും തന്റെ സ്ഥാപനത്തിന് ദുബായില്‍ നിന്നും 180 കണ്ടയ്‌നര്‍ അമിനോ ആസിഡിന് ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. തന്റെ മൂത്രം ശേഖരിച്ച് ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലെ പൂന്തോട്ടത്തില്‍ വളമായി ഉപയോഗിച്ചപ്പോള്‍ മികച്ച ഫലം ലഭിച്ചതായി അദ്ദേഹം മുന്‍പ് പറഞ്ഞിരുന്നു.

Top