രാഹുല്‍ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ ഹര്‍ഷവര്‍ധന്‍ മാപ്പുപറയണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ചോദ്യോത്തരവേളയില്‍ രാഹുല്‍ഗാന്ധിക്ക് മറുപടി നല്‍കുന്നതിന് പകരം ഹര്‍ഷവര്‍ദ്ധന്‍ നടത്തിയ രാഷ്ട്രീയ പ്രസ്താവന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭ ഇന്ന് പ്രക്ഷുബ്ധമാകും. ചട്ടലംഘനവും അവകാശലംഘനവും നടത്തിയ മന്ത്രി മാപ്പു പറയുന്നത് വരെ സഭാ നടപടികള്‍ അനുവദിക്കില്ല എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.

വയനാട് മെഡിക്കല്‍ കോളേജിനെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന് മറുപടി നല്‍കവെ തൊഴില്‍ വാഗ്ദാനങ്ങള്‍ പാലിക്കാത്ത പ്രധാനമന്ത്രിയെ രാജ്യത്തെ യുവാക്കള്‍ അടിച്ചോടിക്കുമെന്ന രാഹുലിന്റെ പരാമര്‍ശത്തെ അപലപിക്കുന്നതായി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. ചോദ്യോത്തരവേളയിലല്ല രാഷ്ട്രീയ കാര്യങ്ങള്‍ പറയേണ്ടതെന്ന നിലപാടുമായി പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു.

രാഹുല്‍ഗാന്ധിയുടെ വിശദീകരണം അനുവദിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് കത്തു നല്‍കിയിട്ടുണ്ട്. എന്നാല്‍, കൊറോണ ഭീതി നേരിടുന്നതിന് എടുത്ത നടപടികളില്‍ ഹര്‍ഷവര്‍ദ്ധന്റെ പ്രസ്താവന അജണ്ടയില്‍ ഉള്‍പ്പെടുത്തി പ്രതിപക്ഷ നീക്കം നേരിടാനാണ് ബിജെപി ശ്രമം. വെള്ളിയാഴ്ചത്തെ ചോദ്യോത്തരവേളയിലായിരുന്നു കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍ രാഹുലിനെതിരെ പരാമര്‍ശം നടത്തിയത്.

Top