ഗ്യാൻവാപി മസ്ജിദ് കേസ് ഇന്ന് സുപ്രിംകോടതിയിൽ

ഡൽഹി: ഗ്യാൻവാപി മസ്ജിദ് വിഷയം ഇന്ന് വീണ്ടും സുപ്രിംകോടതിയിൽ. വാരണസി സിവിൽ കോടതിയിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യത്തിൽ സുപ്രിംകോടതിയുടെ നിലപാട് നിർണ്ണായകമാണ്. മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജികൾ കോടതി ഇന്ന് മൂന്ന് മണിക്ക് പരിഗണിക്കും. മസ്ജിദിലെ സർവേയും സിവിൽ കോടതി നടപടികളും ചോദ്യം ചെയ്തതാണ് ഹർജികൾ. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്.

വാരണസി സിവിൽ കോടതിയുടെ ഇന്നലത്തെ നടപടികൾ കോടതി തടഞ്ഞിരുന്നു. വാരാണസി സിവിൽ കോടതി ഒരു ഉത്തരവും പാസാക്കരുതെന്ന് സുപ്രിംകോടതി ഉത്തരവിടുകയായിരുന്നു. വാരണസി സിവിൽ കോടതി ഹർജിക്കാരുടെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ നടപടി.

ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ ഉത്തർപ്രദേശ് സർക്കാർ, വാരണാസി ജില്ലാ മജിസ്‌ട്രേറ്റ്, പൊലീസ് കമ്മിഷണർ, കാശി വിശ്വനാഥ ക്ഷേത്രം ബോർഡ് ഓഫ് ട്രസ്റ്റീസ്, വാരണാസി സിവിൽ കോടതിയിലെ ഹർജിക്കാർ എന്നിവർ നിലപാട് വ്യക്തമാക്കണമെന്ന് സുപ്രിംകോടതി നിർദേശിച്ചിരുന്നു. വാരണസി സിവിൽ കോടതിയിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു.

മസ്ജിദിൽ വിഡിയോ ചിത്രീകരണം അടക്കം സർവേ നടപടികൾക്ക് നേതൃത്വം നൽകിയ അഡ്വക്കേറ്റ് കമ്മീഷണർ അജയ് കുമാർ മിശ്രയെ വാരണാസി സിവിൽ കോടതി സർവേ സംഘത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. വിഡിയോ ദൃശ്യങ്ങൾ ചോർന്നതിലായിരുന്നു നടപടി. അജയ് കുമാർ മിശ്രയുടെ സഹകരണം കൂടി ഉറപ്പാക്കി സർവേ റിപ്പോർട്ട് പൂർത്തിയാക്കണമെന്ന് ഹർജിക്കാർ സിവിൽ കോടതിയോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ഇല്ലെങ്കിൽ റിപ്പോർട്ടിൽ പല നിർണായക വിവരങ്ങളും ഉൾപ്പെടില്ലെന്ന ആശങ്കയാണ് ഹർജിക്കാർ ഉന്നയിക്കുന്നത്.

Top