2,000 രൂപയ്ക്ക് മുകളില്‍ യുപിഐ മർച്ചന്റ് ഇടപാടുകൾക്ക് 1.1 ശതമാനം ചാര്‍ജ്

പേടിഎം, ഗൂഗിൾ പേ പോലുള്ള യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് പണമിടപാടുകൾക്ക് സർചാർജ് ഏർപ്പെടുത്താൻ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ശുപാർശ. യുപിഐയിലെ പ്രീപെയ്ഡ് പേയ്മെന്റ് സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തുന്ന 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 1.1 ശതമാനം ഫീസാണ് ഈടാക്കുക. സാധാരണ ഇടപാടുകൾക്ക് ചാർജ് ബാധകമല്ല.

വ്യാപാര ഇടപാടുകൾക്കാണ് അധിക നിരക്ക് ബാധകമാകുക. ഇടപാടുകൾ സ്വീകരിക്കുക, പ്രൊസസ് ചെയ്യുക, അംഗീകാരം നൽകുക എന്നീ ചെലവുകൾ നികത്തുന്നതിനാണ് ഫീസ് ഈടാക്കുന്നതെന്ന് എൻപിസിഐ പുറത്തിറക്കിയ സർക്കുലറിൽ അറിയിച്ചു. ഏപ്രിൽ ഒന്നു മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഇടപാടുകൾ കൂടുതൽ ചെലവേറിയതായേക്കും.

സർക്കുലർ പ്രകാരം, സാധനങ്ങളുടെയും സേവനങ്ങളുടെയും വ്യാപാര ഇടപാടുകൾക്ക് ഫീസിന്റെ 15 ബേസിസ് പോയിന്റുകൾ പണമയക്കുന്ന ബാങ്കിൽ അടയ്ക്കണം. യുപിഐ ഇടപാടുകളുടെ ഉയർന്ന ചെലവിൽ ബുദ്ധിമുട്ടുന്ന ബാങ്കുകളുടെയും പേയ്‌മെന്റ് സേവന ദാതാക്കളുടെയും വരുമാനം വർധിപ്പിക്കാൻ കൂടി ലക്ഷ്യമിട്ടാണ് നീക്കം. 2023 സെപ്റ്റംബർ 30-നകം ഇന്റർചേഞ്ച് നിരക്കുകൾ അവലോകനം ചെയ്ത് തീരുമാനിക്കും.

Top