ഇത്തരം യുപിഐ ഇടപാടുകൾക്ക് ഏപ്രിൽ ഒന്നുമുതൽ ചാർജ് ഈടാക്കും

ഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള മെർച്ചെൻറ് യുപിഐ ട്രാൻസാക്ഷൻ നടത്തുന്നവർ ശ്രദ്ധിക്കുക, ചാർജ് ഈടാക്കപ്പെടും. എല്ലാവർക്കും ഇത് ബാധകമാകില്ല. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തിറക്കിയ സർക്കുലറിലാണ് അധികചാർജിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഏപ്രിൽ 1 മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്.

പ്രീപെയ്ഡ് ഇൻസ്ട്രമെന്റ്‌സായ കാർഡ്, വോളറ്റ് തുടങ്ങിയവ ഉപയോഗിച്ച് കടക്കാർ നടത്തുന്ന പണമിടപാടുകൾക്കാണ് ഇന്റർചേഞ്ച് ഫീസ് ഏർപ്പെടുത്തുക. ഇടപാട് മൂല്യത്തിന്റെ 1.1 ശതമാനം ട്രാൻസാക്ഷൻ നിരക്കായി ഏർപ്പെടുത്താനാണ് തീരുമാനം. ഇന്റർചേഞ്ച് ഫീസ് സാധാരണയായി കാർഡ് പേയ്‌മെന്റുകളുമായി ബന്ധപ്പെട്ടതാണ്. ഇടപാടുകൾ സ്വീകരിക്കുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനും അംഗീകാരം നൽകുന്നതിനുമുള്ള ചെലവുകൾക്കായാണ് ഇത് ഈടാക്കുന്നത്.

പിപിഐ ഉപയോക്താക്കൾ ഇനി മുതൽ 15 ബേസ് പോയിന്റ് വോളറ്റ് ലോഡിംഗ് സർവീസ് ചാർജായി ബാങ്കിന് നൽകേണ്ടി വരുമെന്നാണ് സൂചന. എന്നാൽ വ്യക്തികൾ തമ്മിലോ, വ്യക്തികളും കടക്കാരും തമ്മിലുമുള്ള ബിസിനസിനോ ചാർജ് നൽകേണ്ടി വരില്ല. ഇന്റർചേഞ്ചിന്റെ തുടക്കം 0.5-1.1 ശതമാനം പരിധിയിലാണ്.

ഇന്ധനത്തിന് 0.5 ശതമാനം, ടെലികോം, യൂട്ടിലിറ്റികൾ/പോസ്റ്റ് ഓഫീസ്, വിദ്യാഭ്യാസം, കൃഷി, സൂപ്പർമാർക്കറ്റിന് 0.9 ശതമാനം, മ്യൂച്വൽ ഫണ്ടുകൾ, സർക്കാർ, റയിൽവേ, ഇൻഷുറൻസ് എന്നിവയ്ക്ക് ഒരു ശതമാനം എന്നിങ്ങനെയാണ് ഇന്റർചേഞ്ച്. പുതിയ വിലനിർണയം ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. സെപ്തംബർ 30 ന് മുൻപ് ഇതു സംബന്ധിച്ച റിവ്യൂവിങ് നടത്തുമെന്നും സർക്കുലറിൽ പറയുന്നുണ്ട്.

Top