മേലുദ്യോഗസ്ഥന്റെ സമ്മര്‍ദം; സ്റ്റേഷനില്‍ വെച്ച് ആത്മഹത്യക്ക് ശ്രമിച്ച് പൊലീസുകാരന്‍

കോഴിക്കോട്: സമ്മർദ്ദം താങ്ങാനാവുന്നില്ലെന്ന വാട്സ്ആപ്പ് സന്ദേശം അയച്ചതിന് പിന്നാലെ വടകര പൊലീസ് സ്റ്റേഷനിൽ പൊലീസുദ്യോഗസ്ഥൻറെ ആത്മഹത്യാശ്രമം. വടകര സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറാണ് മേലുദ്യോഗസ്ഥൻറെ സമ്മർദ്ദം താങ്ങാനാവുന്നില്ലെന്ന് പറഞ്ഞ് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിൽ റൂറൽ എസ് പിക്ക് പരാതി നൽകാനാണ് പൊലീസ് അസോസിയേഷൻ തീരുമാനം.

വാട്സ്ആപ്പ് ഗ്രൂപ്പിൽ ശബ്ദസന്ദേശമിട്ടതിന് ശേഷം തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വടകര പൊലീസ് സ്റ്റേഷന് മുകളിൽ ഉദ്യോഗസ്ഥരുടെ വിശ്രമ മുറിയിലാണ് ഉദ്യോഗസ്ഥൻ ആത്മഹത്യക്ക് ശ്രമിച്ചത്. ഇദ്ദേഹം കൊയിലാണ്ടി സ്വദേശിയാണ്. മേലുദ്യോഗസ്ഥൻറെ മാനസിക പീഡനം മൂലമുളള സമ്മർദ്ദം കഠിനമാണെന്നും ജോലി കളയുകയോ ആത്മഹത്യ ചെയ്യുകയോ മാത്രമാണ് വഴിയെന്നും വാട്സ് ആപ് ഗ്രൂപ്പിലെ സന്ദേശത്തിൽ പറയുന്നു.

ഈ സന്ദേശം കേട്ടതിന് പിന്നാലെ സഹപ്രവർത്തകർ മുറിയുടെ വാതിൽ ചവിട്ടിത്തുറന്ന് രക്ഷപ്പെടുത്തി സഹകരണ ആശുപത്രിയിലെത്തിച്ചു. ഹർത്താൽ ദിനത്തിൽ ഇദ്ദേഹം ഡ്യൂട്ടിക്കെത്താൻ വൈകിയിരുന്നു. ഇതെത്തുടർന്ന് ഇൻസ്പെക്ടർ മെമ്മോ നൽകി. ഇതിന്മേലുളള പ്രകോപനമാകാം ആത്മഹത്യാശ്രമമെന്നാണ് വിവരം. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വടകര ഡിവൈഎസ്പി ഇദ്ദേഹത്തിൽ നിന്ന് വിവരങ്ങളെടുത്തു.

Top