“തന്നെ മരിക്കാൻ അനുവദിക്കണം”; സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി യുപിയിലെ വനിതാ ജഡ്ജി

ലഖ്നൗ : തന്നെ മരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി ഉത്തർപ്രദേശിലെ വനിതാ ജഡ്ജി. ബന്ദ ജില്ലയിലെ വനിതാ ജഡ്ജിയാണ് കത്തെഴുതിയത്. കരിയറിൽ അനുഭവിക്കുന്ന അധിക്ഷേപവും പീഡനവും സഹിക്കാനാകുന്നില്ലെന്നും അതിനാൽ മരിക്കാൻ അനുവദിക്കണമെന്നമാണ് ആവശ്യം. അങ്ങേയറ്റം വേദനയും നിരാശയുമുണ്ടായ സാഹചര്യത്തിലാണ് കത്തെഴുതുന്നതെന്നും ജഡ്ജി പറഞ്ഞു. ദ വീക്കാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

സാധാരണക്കാർക്ക് നീതി ലഭ്യമാക്കുമെന്ന വിശ്വാസത്തോടെയുമാണ് ഞാൻ ജുഡീഷ്യൽ സർവീസിൽ ചേർന്നത്. എന്നാൽ നീതിക്കുവേണ്ടി യാചകയായുന്ന അവസ്ഥയാണ് തനിക്കെന്നും ഡയസിൽ പോലും മോശം പദങ്ങൾ കൊണ്ട് അപമാനിക്കപ്പെട്ടെന്നും തീർത്തും മാലിന്യം പോലെയാണ് കൈകാര്യം ചെയ്തെന്നും ജ‍‍ഡ്ജി പറഞ്ഞു. തനിക്ക് ലൈം​ഗികാധിക്ഷേപം പോലും നേരിട്ടു. ഇന്ത്യയിലെ എല്ലാ ജോലിക്കാരായ സ്ത്രീകളോടും ലൈംഗികാതിക്രമങ്ങൾ സഹിച്ച് ജീവിക്കാൻ പഠിക്കൂവെന്നും ഇത് നമ്മുടെ ജീവിതത്തിന്റെ സത്യമാണെന്നും അവർ പറഞ്ഞു.

ലൈംഗിക പീഡനത്തിൽ നിന്ന് സ്ത്രീകളുടെ സംരക്ഷിക്കുന്ന നിയമം വലിയ തമാശയാണെന്നും ജഡ്ജി കത്തിൽ പറഞ്ഞു. രാത്രി തന്നെ കാണാൻ ഒരു ജില്ലാ ജഡ്ജി തന്നോട് ആവശ്യപ്പെട്ടതായി ഇവർ ആരോപിച്ചു. 2022ൽ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും അഡ്മിനിസ്‌ട്രേറ്റീവ് ജഡ്‌ജിക്കും പരാതി നൽകിയെങ്കിലും നാളിതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും പറയുന്നു. പിന്നീട്, 2023 ജൂലൈയിൽ അവർ ഹൈക്കോടതിയുടെ ആഭ്യന്തര കമ്മിറ്റിയിൽ പരാതി നൽകി. പരാതിയിൽ അന്വേഷണം ആരംഭിക്കാൻ ആറ് മാസമെടുത്തി. ഇതിനായി ആയിരം മെയിലെങ്കിലും അയച്ചു. ഇപ്പോഴത്തെ അന്വേഷണം പ്രഹസനവും കപടവുമാണ്. ജില്ലാ ജഡ്ജിയുടെ കീഴുദ്യോഗസ്ഥരാണ് സാക്ഷികൾ. തങ്ങളുടെ മേലധികാരിക്കെതിരെ സാക്ഷികൾ എന്തെങ്കിലും പറയുമെന്ന് എങ്ങനെ വിശ്വസിക്കുമെന്നും കത്തിൽ പറയുന്നു.

അന്വേഷണത്തിന്റെ ഘട്ടത്തിൽ ജില്ലാ ജഡ്ജിയെ സ്ഥലം മാറ്റാൻ താൻ ആവശ്യപ്പെട്ടിരുന്നു. തന്റെ ആവശ്യം എന്നാൽ വെറും എട്ട് സെക്കൻഡിനുള്ളിൽ സുപ്രീം കോടതി തള്ളി. ഇത്തരമൊരു അന്വേഷണത്തിന്റെ വിധി നമുക്കെല്ലാവർക്കും അറിയാം. ഞാൻ തന്നെ നിരാശനായിരിക്കുമ്പോൾ മറ്റുള്ളവർക്ക് എന്ത് നീതി നൽകും. എനിക്ക് ഇനി ജീവിക്കാൻ ആഗ്രഹമില്ല. നിർജീവമായ ഈ ശരീരം ഇനി ചുമക്കുന്നതിൽ ഒരു ഉദ്ദേശവുമില്ല. എന്റെ ജീവിതത്തിൽ ഒരു ലക്ഷ്യവും അവശേഷിക്കുന്നില്ല. എന്റെ ജീവിതം മാന്യമായ രീതിയിൽ അവസാനിപ്പിക്കാൻ എന്നെ അനുവദിക്കൂവെന്നും ജഡ്ജി കത്തിൽ പറഞ്ഞു.

Top