വീണ്ടും ദുരഭിമാനക്കൊല; യുപിയില്‍ ഒളിച്ചോടിയ കമിതാക്കളെ കൊന്ന് മൃതദേഹം രണ്ട് സംസ്ഥാനങ്ങളില്‍ ഉപേക്ഷിച്ചു

ദില്ലി: ഉത്തര്‍പ്രദേശില്‍ വീണ്ടും ദുരഭിമാനക്കൊല. ദില്ലിയിലേക്ക് പോയ കമിതാക്കളെ കൊന്ന് അവരുടെ മൃതദേഹങ്ങള്‍ രണ്ട് സംസ്ഥാനങ്ങളില്‍ ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ ജഗാംഗീര്‍പുരി സ്വദേശികളായ യുവാവും കൗമാരക്കാരിയുമാണ് കൊല്ലപ്പെട്ടത്.

പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് കൊലയ്ക്ക് പിന്നിലെന്ന് യുപി പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ജൂലായ് 31-നാണ് ജഗാംഗീര്‍പുരില്‍ നിന്നും കമിതാക്കള്‍ ദില്ലിയിലേക്ക് ഒളിച്ചോടിയത്. പിന്നാലെ ഇവരെ തേടി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ എത്തുകയും ഇരുവരേയും തട്ടിക്കൊണ്ടു പോയി വധിക്കുകയുമായിരുന്നു.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം മധ്യപ്രദേശിലെ ബിന്‍ഡില്‍ നിന്നും യുവാവിന്റെ മൃതദേഹം രാജസ്ഥാനില്‍ നിന്നുമാണ് കണ്ടെത്തിയത്. ദില്ലിയില്‍ നിന്നും പിടികൂടിയ ഇരുവരേയും മധ്യപ്രദേശില്‍ എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

പെണ്‍കുട്ടിയെ കഴുത്തു ഞെരിച്ച് കൊന്ന സംഘം യുവാവിനെ കുത്തിക്കൊല്പപെടുത്തുകയാണ് ചെയ്തത്. യുവാവിന്റെ സ്വകാര്യഭാഗങ്ങള്‍ കീറി മുറിച്ച നിലയിലായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരട്ടക്കൊലയുടെ ചുരളഴിഞ്ഞത്. ഇരട്ടക്കൊലയില്‍ ഉള്‍പ്പെട്ട എല്ലാവരേയും അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

 

Top