കമ്മിഷൻ നൽകാത്തതിനു യുപിയിലെ റോഡ് നശിപ്പിച്ചു; കർശന നടപടിക്കു നിർദേശം നൽകി യോഗി

ലഖ്നൗ : കമ്മിഷൻ നൽകാത്തതിനു ഉത്തർപ്രദേശിലെ ഷാജഹാന്‍പുർ– ബദ്വാനി റോഡ് ഒരു സംഘം തകർത്തതിൽ കർശന നടപടിക്കു നിർദേശം നൽകി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റോ‍‍ഡ് തകർത്തവരിൽ നിന്നു തന്നെ നഷ്ടപരിഹാരം ഈടാക്കാനാണു മുഖ്യമന്ത്രി നൽകിയിരിക്കുന്ന നിർദേശമെന്നു മുതിർന്ന നേതാവു പറഞ്ഞു. നിർമാണ കമ്പനി മാനേജർ രമേഷ് സിങിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ 20 ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ബിജെപി എംഎൽഎ വീർ വിക്രമിന്റെ പ്രതിനിധിയാണെന്നു വെളിപ്പെടുത്തി ജഗ്‍വീർ സിങ് എന്നയാളെത്തിയെന്നും റോഡ് നിർമാണത്തിന് അഞ്ചുശതമാനം കമ്മിഷൻ കമ്പനിയിൽ നിന്നും ആവശ്യപ്പെട്ടതായും പരാതിക്കാരൻ പറഞ്ഞു. എന്നാൽ കമ്മിഷൻ നൽകാതിരുന്നതോടെ പണി തീർന്ന അരക്കിലോമീറ്ററോളം റോഡ് ഒക്ടോബർ രണ്ടിനു ബുൾഡോസർ ഉപയോഗിച്ചു തകർത്തതായാണു പരാതിയിൽ പറയുന്നത്.

20 ഓളം ആളുകളുമായാണു ജഗ്‍വീർ സിങ് റോഡ് നിർമാണം നടക്കുന്ന സ്ഥലത്തെത്തിയതെന്നും തൊഴിലാളികളെ വടികൊണ്ട് ആക്രമിക്കുകയും റോഡ് നശിപ്പിക്കുകയും ചെയ്യുകയായിരുന്നെന്നു എസ്പി അശോക് കുമാർ മീണ വാർത്താ ഏജൻസി പിടിഐയോട് പറഞ്ഞു. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും എസ്പി വിശദീകരിച്ചു. അതേസമയം ജഗ്‍വീർ സിങ്ങിനെ എംഎൽഎ തള്ളിപ്പറഞ്ഞു. ജഗ്‍വീർ സിങ് തന്റെ പ്രതിനിധിയല്ലെന്നും എന്നാൽ അദ്ദേഹം ബിജെപി പ്രവർത്തകനാണെന്നും തനിക്ക് അയാളുമായി ബന്ധമില്ലെന്നുമായിരുന്നു എംഎൽഎയുടെ വിശദീകരണം.

Top