യുപി രാജ്യസഭാ തെരെഞ്ഞെടുപ്പ്;സമാജ് വാദി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി മനോജ് പാണ്ഡെ രാജിവെച്ചു

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ നിര്‍ണായകമായ രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ സമാജ് വാദി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി ചീഫ് വിപ്പ് മനോജ് പാണ്ഡെ സ്ഥാനം രാജിവെച്ചു. തിരഞ്ഞെടുപ്പില്‍ എസ്പി എംഎല്‍എമാര്‍ മറുകണ്ടംചാടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മാനോജ് പാണ്ഡെ ചൊവ്വാഴ്ച രാവിലെ രാജിവെച്ചത്.രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിങ്കളാഴ്ച രാത്രി എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് വിളിച്ചുചേര്‍ത്ത എംഎല്‍എമാരുടെ യോഗത്തില്‍ മാനോജ് പാണ്ഡെ ഉള്‍പ്പടെ എട്ട് എംഎല്‍എമാര്‍ പങ്കെടുത്തിരുന്നില്ല. ഇവര്‍ ബിജെപി സ്ഥാര്‍ഥിക്ക് വോട്ടുചെയ്തേക്കുമെന്നാണ് സൂചന. മുകേഷ് വര്‍മ, മഹാരാജി പ്രജാപതി, പൂജ പാല്‍, രാകേഷ് പാണ്ഡെ, വിനോദ് ചതുര്‍വേദി, രാകേഷ് പ്രതാപ് സിങ്, അഭയ് സിങ് എന്നിവരാണ് മാനോജ് പാണ്ഡെയെ കൂടാതെ അഖിലേഷിന്റെ യോഗത്തിലേക്ക് എത്താതിരുന്നത്.

ചലച്ചിത്രതാരവും സിറ്റിങ് എം.പി.യുമായ ജയ ബച്ചന്‍, മുന്‍ ചീഫ് സെക്രട്ടറി അലോക് രഞ്ജന്‍, മുന്‍ എം.പി.യും ദളിത് നേതാവുമായ രാംജിലാല്‍ സുമന്‍ എന്നിവരാണ് എസ്.പി. സ്ഥാനാര്‍ഥികള്‍. ജയ ബച്ചനെയും അലോക് രഞ്ജനെയും മത്സരിപ്പിച്ചതില്‍ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് എട്ടാം സ്ഥാനാര്‍ഥിയായി സഞ്ജയ് സേത്തിനെ ബി.ജെ.പി കളത്തിലിറക്കിയത്.37 എംഎല്‍എമാരുടെ പിന്തുണയാണ് ഒരു സ്ഥാനാര്‍ഥിക്ക് വേണ്ടത്. സമാജ് വാദി പാര്‍ട്ടിയുടെ പത്തോളം എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. മറുകണ്ടംചാടിയ എസ്.പി എംഎല്‍എമാരെ കൂടാതെ എസ്.പി സഖ്യം വിട്ട് എന്‍ഡിഎയിലേക്ക് മാറുമെന്ന് പ്രതീക്ഷിക്കുന്ന അജിത് സിങ്ങിന്റെ ആര്‍എല്‍ഡി എംഎല്‍എമാരും ബിജെപി സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ട് ചെയ്‌തേക്കും.

ഉത്തര്‍പ്രദേശില്‍ പത്ത് രാജ്യസഭാ സീറ്റുകളാണ് ഒഴിവുള്ളത്. നിലവിലെ എംഎല്‍എമാരുടെ അംഗസഖ്യ അനുസരിച്ച് ബിജെപിക്ക് ഏഴും സമാജ് വാദി പാര്‍ട്ടിക്ക് മൂന്നും സ്ഥാനാര്‍ഥികളെ ജയിപ്പിക്കാനാകും. എന്നാല്‍, ബിജെപി എട്ടാമത്തെ സ്ഥാനാര്‍ഥിയെ കൂടി പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്ത് മത്സരത്തിനും മറുകണ്ടംചാടലിനും വേദിയൊരുങ്ങിയത്.ഇന്ന് രാവിലെ വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ എസ്പി എംഎല്‍എ രാകേഷ് പ്രതാപ് സിങ് വോട്ട് ചെയ്യാനെത്തി. വോട്ട് രേഖപ്പെടുത്തിയ ശേഷം ജയ് ശ്രീറാം മുഴക്കിയാണ് അദ്ദേഹം നിയമസഭ വിട്ടത്.

Top