താടി വേണ്ട; മുസ്ലിം പൊലീസുകാരന്റെ താടി വടിപ്പിച്ച് യുപി പൊലീസ്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ താടി നീട്ടിവളര്‍ത്തിയതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ മുസ്‌ലിം എസ്.ഐ താടിവടിച്ച് തിരികെ ജോലിയില്‍ പ്രവേശിച്ചു. ബാഗ്പത് ജില്ലയിലെ രാമാല പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഇന്‍തിസാര്‍ അലിയെയാണ് താടി വടിച്ചതിനെ തുടര്‍ന്ന് ബാഗ്പത് പൊലീസ് സൂപ്രണ്ട് അഭിഷേക് സിങ് വീണ്ടും ജോലിയില്‍ നിയമിച്ചത്.

മേലാധികാരികളുടെ അനുമതി വാങ്ങാതെ താടി നീട്ടിവളര്‍ത്തിയെന്നും ഇത് പൊലീസിന്റെ ഡ്രസ് കോഡിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സസ്‌പെന്‍ഷന്‍.

അതേസമയം, അനുമതിക്കായി കഴിഞ്ഞ നവംബറില്‍ അപേക്ഷ നല്‍കിയിരുന്നുവെന്നും ഇതില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നും ഇന്‍തിസര്‍ അലി പറഞ്ഞിരുന്നു. കഴിഞ്ഞ 25 വര്‍ഷത്തെ സര്‍വീസിനിടെ താടി ഒരിക്കലും പ്രശ്‌നമായി മാറിയിരുന്നില്ലെന്നും സസ്‌പെന്‍ഷന് പിന്നാലെ അലി പറഞ്ഞിരുന്നു.

യു.പി പൊലീസിന്റെ ചട്ടമനുസരിച്ച് സിഖുകാര്‍ക്ക് ഒഴികെ മറ്റ് എല്ലാ വിഭാഗങ്ങള്‍ക്കും താടി നീട്ടി വളര്‍ത്തണമെങ്കില്‍ പൊലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം.

Top