ഹത്രാസില്‍ സന്ദര്‍ശനത്തിനെത്തിയ ഡെറിക് ഒബ്രിയാനെ പൊലീസ് തള്ളിയിട്ടു

ലക്‌നോ: ഹത്രാസില്‍ മാനഭംഗത്തിനിരായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ തിരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാനെ യുപി പോലീസ് തള്ളിയിട്ടു. പെണ്‍കുട്ടിയുടെ വീടിന് ഒന്നര കിലോമീറ്റര്‍ അകലെ വച്ചാണ് പൊലീസ് ഒബ്രിയാനെയും പ്രവര്‍ത്തകരെയും നേരിട്ടത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തിവീശുകയും ചെയ്തു.

ഒബ്രിയാനൊപ്പം എംപിമാരായ കകോലി ഘോഷ്, പ്രതിമ മൊണ്ഡാല്‍, മുന്‍ എംപി മമത താക്കുര്‍ എന്നിവരും പാര്‍ട്ടി നേതാക്കളുമാണ് ഉണ്ടായിരുന്നത്. നേതാക്കളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട പൊലീസ് അവരെ തള്ളിമാറ്റുകയും മര്‍ദിക്കുകയുമായിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസം ഹത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പോലീസ് വഴിയില്‍ തടഞ്ഞ് അറസ്റ്റ് ചെയ്തു തിരിച്ചയച്ചു.

Top