സിദ്ദിഖ് കാപ്പന്റെ വോയ്‌സ് ക്ലിപ്പ് പരിശോധിക്കാന്‍ യുപി പൊലീസ്

ന്യൂഡല്‍ഹി: ഹത്രാസ് കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ശബ്ദ, കൈയ്യക്ഷര സാംപിളുകള്‍ ശേഖരിക്കാന്‍ അനുമതി തേടി യുപി പൊലീസ് മഥുര കോടതിയെ സമീപിച്ചു. കാപ്പന്റെ ഫോണില്‍ നിന്നും മലയാളത്തിലുള്ള വോയിസ് ക്‌ളിപ്പ് ലഭിച്ചെന്നും അത് പരിശോധിക്കാനായി സിദ്ദിഖ് കാപ്പന്റെ ശബ്ദ, കൈയ്യക്ഷര സാംപിളുകള്‍ ശേഖരിക്കാന്‍ അനുവദിക്കണമെന്നുമാണ് യുപി സ്‌പെഷ്യല്‍ ടാസ്‌ക്ക് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്.

ഒക്ടോബര്‍ 5-നാണ് സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കാപ്പനും ഒപ്പമുണ്ടായിരുന്നവരില്‍ നിന്നുമായി ആറ് ഫോണുകള്‍ കണ്ടെത്തിയിരുന്നു. ഈ ഫോണുകളില്‍ നിന്ന് വോയ്‌സ് ക്ലിപ്പ് ലഭിച്ചെന്നാണ് യുപി പൊലീസിന്റെ വാദം.

നിലവില്‍ മഥുര ജയിലിലാണ് കാപ്പനുള്ളത്. ആദ്യം അഭിഭാഷകനെയടക്കം കാണുന്നതില്‍ നിന്ന് കാപ്പനെ യുപി പൊലീസ് വിലക്കിയിരുന്നു. പിന്നീട് സുപ്രീം കോടതി ഇടപെട്ട് അസുഖബാധിതയായ അമ്മയെ കാണുന്നതിന് കേരളത്തിലേക്ക് വരാന്‍ സിദ്ദിഖിന് 5 ദിവസത്തേക്ക് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.

 

Top