കൊലപാതകത്തിനും ബലാത്സംഗത്തിനും ‘ഒന്നാം സ്ഥാനം’ ആദിത്യനാഥിന്റെ യുപിക്ക്

ന്യൂഡല്‍ഹി : രാജ്യത്ത് ഒരു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങളും ബലാത്സംഗങ്ങളും നടന്നത് യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍.

ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ
2016 വര്‍ഷത്തെ അധികരിച്ച് ഇന്നു പുറത്തു വിട്ട കണക്കുകളിലാണ് ഞെട്ടിക്കുന്ന ഈ വിവരം.

കണക്കുകള്‍ പ്രകാരം, 4889 കൊലപാതകങ്ങളാണ് ഉത്തര്‍പ്രദേശില്‍ നടന്നത്. ഇത് ദേശീയ ശരാശരിയുടെ 16.1 ശതമാനത്തോളം വരും.

രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളില്‍ 14.5 ശതമാനവും ഉത്തര്‍പ്രദേശിലാണ്.

ബലാത്സംഗം, പീഡനശ്രമം, ആക്രമണം എന്നിങ്ങനെ 49889 കേസുകള്‍ ഈ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഉത്തര്‍പ്രദേശിനു തൊട്ടു പിന്നിലായി മമതയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 312513 കേസുകളാണ് ബംഗാളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

2016 നെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമങ്ങളുടെ നിരക്ക് വര്‍ധിച്ചിട്ടുണ്ട്. 4816 ബലാത്സംഗ കേസുകളാണ് ഈ വര്‍ഷം റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്.

കൊലപാതക കേസുകളില്‍ ഉത്തര്‍പ്രദേശിനു പിന്നില്‍ ബിഹാര്‍ ആണ്. ഒരു വര്‍ഷത്തിനിടെ 2581 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്ത് ആകെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകളില്‍ 9.5 ശതമാനവും ഉത്തര്‍പ്രദേശില്‍ നിന്നാണ്. തൊട്ടുപിന്നാലെ മധ്യപ്രദേശ്(8.9), മഹാരാഷ്ട്ര(8.8) എന്നീ സംസ്ഥാനങ്ങളാണ്. കേരളത്തില്‍ കുറ്റകൃത്യ നിരക്ക് 8.7 ശതമാനമാണ്.

Top