യുപിയിൽ ദളിത് ബാലനോട് ക്രൂരത; കൂലി ചോദിച്ചതിന് കാൽ നക്കിച്ചു

ലഖ്നൗ: ഉത്തർപ്രദേശിൽ ദളിത് ബാലനോട് കൊടും ക്രൂരത. റായ്ബറേലിയിൽ ദളിത് വിദ്യാർത്ഥിയെകൊണ്ട് കാൽ നക്കിച്ചു. ഠാക്കൂർ ജാതിയിൽപെട്ട യുവാക്കളാണ് വിദ്യാർത്ഥിയെകൊണ്ട് കാലുകൾ നക്കിച്ചത്. ബാലനെ മർദിച്ച് കാൽ നക്കിക്കുന്ന ദൃശ്യങ്ങൾ സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ഈ മാസം പത്തിനാണ് സംഭവം. കുട്ടി നിലത്ത് ചെവിയിൽ കൈവെച്ച് ഇരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പ്രതി മോട്ടോർ സൈക്കിളിൽ ഇരിക്കുകയാണ്. പ്രതികളിലൊരാൾ ഇരയോട് അവരുടെ ജാതിപ്പേരായ ‘ഠാക്കൂർ’ എന്ന് പറയാൻ ആവശ്യപ്പെടുന്നതും കാണാം. കുട്ടിയെ അവർ അധിക്ഷേപിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കുട്ടിയെ കൊണ്ട് നിർബന്ധമായി മയകുമരുന്ന് തീറ്റിക്കുന്നതും വിഡിയോയിൽ ഉണ്ട്.

രണ്ട് മിനിറ്റ് 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. ദളിത് വിഭാഗത്തിലെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മർദിച്ച് അവശനാക്കിയ ശേഷമാണ് പ്രതികളിൽ ഒരാൾ കാലുകൾ നക്കിക്കുന്നത്. വിദ്യാർത്ഥിയുടെ പരാതിയെ തുടർന്ന് ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തു.

വിധവയായ അമ്മക്കൊപ്പമാണ് ഇരയായ പത്താം ക്ലാസ് വിദ്യാർത്ഥി കഴിയുന്നത്. ഇരയുടെ അമ്മ പ്രതികളിൽ ചിലരുടെ പറമ്പിൽ ജോലി ചെയ്തിരുന്നതായും കുട്ടി അവരോട് പ്രസ്തുത ജോലിക്ക് പണം ആവശ്യപ്പെടുകയായിരുന്നുവെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

Top