യുപിയില്‍ അമ്പത് വയസ്സുകാരി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു

rape-sexual-abuse

ബദൗര്‍: ഉത്തര്‍പ്രദേശില്‍ 50 വയസുള്ള സ്ത്രീയെ കൂട്ടബലാത്സംഗം നടത്തി കൊലപ്പെടുത്തി. ഡല്‍ഹിയിലെ നിര്‍ഭയ കേസിന് സമാനമായ സംഭവമാണ് നടന്നിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ബദൗര്‍ ജില്ലയിലാണ് സംഭവം. ക്ഷേത്രത്തില്‍ പോയി വരുമ്പോഴായിരുന്നു യുവതി ആക്രമിക്കപ്പെട്ടത്. ക്രൂരമായ ബലാത്സംഗമാണ് നടന്നതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പരിക്കേറ്റതായും കാലുകളും വാരിയെല്ലും ഒടിഞ്ഞതായും പൊലീസ് പറഞ്ഞു.

സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകള്‍ ചുമത്തുകയും ചെയ്തിട്ടുണ്ട്. അംഗണവാടി ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട യുവതി. ക്ഷേത്രത്തിലെ പൂജാരിയും മറ്റ് രണ്ട് പേരും മൃതദേഹവുമായി വീട്ടിലെത്തുകയും, എന്താണ് പറ്റിയതെന്ന് ചോദിച്ചപ്പോള്‍, യുവതി കിണറ്റില്‍ വീണതാണെന്നും നിലവിളി കേട്ട് സഹായത്തിനായി തങ്ങള്‍ എത്തിയതാണെന്നും അവര്‍ പറഞ്ഞതായി യുവതിയുടെ മകന്‍ വ്യക്തമാക്കി.

ക്ഷേത്ര പുരോഹിതനെതിരെ ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കണമെന്നും യുവതിയുടെ കുടുംബം ആവശ്യപ്പെട്ടു. സംഭവം നടന്ന ഉടന്‍ തന്നെ പരാതി നല്‍കിയെങ്കിലും കേസില്‍ എഫ്.ഐ.ആര്‍ ഇടാന്‍ പൊലീസ് തയ്യാറായില്ലെന്നും കുടുംബം ആരോപിച്ചു. ബലാത്സംഗത്തിനും കൊലപാതകത്തിനും കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താനായി നാല് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ബദൗര്‍ എസ്.എസ്.പി സങ്കല്‍പ് ശര്‍മ അറിയിച്ചു.

Top