പെണ്‍കുഞ്ഞുങ്ങളേ . . .നിങ്ങള്‍ പൊറുക്കുക; രാജ്യത്തെ 21 ദശലക്ഷം പെണ്‍കുട്ടികളും മാതാപിതാക്കള്‍ക്ക് വേണ്ടാത്തവര്‍

girls_unwanted

രാജ്യത്തെ 21 ദശലക്ഷം പെണ്‍കുട്ടികളും അവരുടെ മാതാപിതാക്കള്‍ക്ക് വേണ്ടാത്തവരെന്ന് സാമ്പത്തിക സര്‍വ്വെ. ആദ്യമായാണ് സാമ്പത്തിക സര്‍വ്വെ ഇത്തരം വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നത്. 100-ല്‍ എണ്‍പത് ശതമാനം മാതാപിതാക്കളും മുന്‍ഗണന നല്‍കുന്നത് ആണ്‍കുട്ടികള്‍ക്കാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സാമ്പത്തിക ശാസ്ത്രജ്ഞ സീമ ജയചന്ദ്രന്‍ തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരമാണിത്.

25 വയസുവരെയുള്ള പെണ്‍കുട്ടികളെ ആവശ്യമില്ലെന്നു തന്നെയാണ് മാതാപിതാക്കള്‍ പറയുന്നത്. പെണ്ണാണെങ്കില്‍ സാമ്പത്തിക ചിലവ് തന്നെയാണ് മിക്ക മാതാപിതാക്കളുടേയും പ്രശ്‌നങ്ങള്‍. ഒരു മകളാണ് ജനിക്കുന്നതെങ്കില്‍ പിന്നീട് അവര്‍ ഒരു മകന്‍ പിറക്കുന്നതുവരെ കാത്തിരിക്കുന്നു. ഇന്ത്യയുമായി താരത്യമ്യം ചെയ്യുമ്പോള്‍ ഇന്തോനേഷ്യയാണ് ആണ്‍കുട്ടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രാഷ്ട്രമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

മാതാപിതാക്കള്‍ക്ക് ‘ആവശ്യമില്ലാത്ത കുട്ടികള്‍’ എന്നതിനെ കുറിച്ച് മുമ്പ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യസെന്‍ സൂചിപ്പിച്ചിരുന്നു. കാണാതാകുന്ന പെണ്‍കുട്ടികള്‍(മിസ്സിങ്ങ് വുമണ്‍) എന്നാണ് അദ്ദേഹം ഇതിനെ സൂചിപ്പിച്ചത്. 1990-2014 നും ഇടയില്‍ 63 ദശലക്ഷം പെണ്‍കുഞ്ഞുങ്ങളാണ് രാജ്യത്ത് ജനിക്കുന്നതിന് മുമ്പും, പിറന്നതിന് ശേഷമുള്ള അവഗണനയിലും മരിച്ചുപോയതെന്ന് അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ നേരിയ മാറ്റങ്ങള്‍ മാത്രമാണ് രാജ്യത്ത് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

1994-ലാണ് ലിംഗ നിര്‍ണയം നിരോധിക്കുന്ന നിയമം നടപ്പില്‍ വന്നത്. അതോടെയാണ് ഭ്രൂണഹത്യയ്ക്ക് ഒരുങ്ങുന്നവര്‍ക്ക് വിലങ്ങ് തടിയായത്. ഭ്രൂണഹത്യ നിരോധനം വന്നതോടെ പലര്‍ക്കും ഭ്രൂണനിര്‍ണയം നടത്താനോ, നശിപ്പിക്കാനോ സാധ്യമല്ലാതായി തീര്‍ന്നു. അതുകൊണ്ടു തന്നെ കുഞ്ഞ് ജനിക്കുന്നതുവരെ കാത്തിരിക്കേണ്ടി വരുന്നു.

കൂടാതെ, തമിഴ്‌നാട്ടിലൊക്കെ കുഞ്ഞ് ജനിച്ച് ആണോ പെണ്ണോ എന്നറിഞ്ഞതിനു ശേഷമാണ് നശിപ്പിച്ചിരുന്നത്. ഇപ്പോള്‍ അതും നിരോധനമേര്‍പ്പെടുത്തിയതിനാല്‍ കുട്ടികളെ നശിപ്പിക്കാന്‍ മാതാപിതാക്കള്‍ക്ക് സാധ്യമല്ലാതായി തീര്‍ന്നു. പെണ്‍കുട്ടികളെ വേണ്ടെന്ന് പറയുമ്പോഴും പലപ്പോഴും ജനിക്കുന്നത് പെണ്‍കുട്ടി തന്നെയായതിനാല്‍ മിക്ക മാതാപിതാക്കളും നിരാശയിലാണ്.

നിലവില്‍ പഠന റിപ്പോര്‍ട്ട് പ്രകാരം മേഘാലയിലാണ് പെണ്‍കുട്ടികള്‍ ഇത്തരം അവഗണനകള്‍ നേരിടുന്നത്. അതുപോലെ ഏറ്റവും കൂടുതല്‍ ലിംഗ നിര്‍ണയം നടത്തി ഭ്രൂണഹത്യ നടത്തുന്നതും ഇവിടെയാണ്. ഹരിയാന, പഞ്ചാബ് തുടങ്ങിയ ഇടങ്ങളിലും ആണ്‍കുട്ടിക്ക് തന്നെയാണ് പ്രാധാന്യം. നേരത്തെ, ഹരിയാനയായിരുന്നു പെണ്‍ഭ്രൂണഹത്യയില്‍ ഏറ്റവും മുന്നില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതിയിലൂടെ ഹരിയാനയില്‍ വലിയ മാറ്റം തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം കേരളത്തില്‍ ഭ്രൂണഹത്യ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലിംഗ നിര്‍ണയം നടത്തിയാലും, പെണ്ണാണെന്ന് അറിഞ്ഞാലും നശിപ്പിക്കാന്‍ ആരും തയാറായിരുന്നില്ല. കാരണം ആണിനും പെണ്ണിനും കേരളത്തില്‍ തുല്യതയാണ് ജനങ്ങള്‍ നല്‍കുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top