കൊച്ചി: നടന്‍ ഉണ്ണി രാജന്‍ പി ദേവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.ഭാര്യയുടെ ആത്മഹത്യാ കേസിലാണ് ഉണ്ണിയെ അറസ്റ്റ് ചെയ്തിരുന്നത്. അന്തരിച്ച നടൻ രാജൻ പി ദേവിന്റെ മകനാണ് ഉണ്ണി രാജൻ പി ദേവ്. സ്ത്രീധനം കുറഞ്ഞു പോയെന്ന പേരിൽ ഉണ്ണി ഭാര്യ പ്രിയങ്കയെ നിരന്തരമായി മാനസികമായും ശാരീരികമായും പീഡിപ്പിചിരിന്നുവെന്ന് പൊലീസ് പറഞ്ഞു.
ഉണ്ണിയുടെ അമ്മ ശാന്തമ്മയെയും കേസില്‍ പൊലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്. ഭര്‍തൃപീഡനം ആരോപിച്ച് മരിച്ച പ്രിയങ്കയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് അങ്കമാലി കറുകുറ്റിയിലെ വീട്ടില്‍ നിന്ന് ഉണ്ണിയെ ഇന്നലെ അറസ്റ്റ് ചെയ്തത്. കൊച്ചിയില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രതിയെ ഇന്നലെത്തന്നെ നെടുമങ്ങാട്ടേക്ക് കൊണ്ട് പോയിരുന്നു. കൊവിഡ് ബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രതിയുടെ പരിശോധന ഫലം നെഗറ്റീവായതിനെ തുടര്‍ന്നാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
2019 ല്‍ പ്രിയങ്കയും ഉണ്ണിയും വാടകക്ക് താമസിച്ചിരുന്ന കാക്കനാട്ടെ ഫ്‌ലാറ്റിലെത്തിച്ചാണ് ഇന്നലെ തെളിവെടുപ്പ് നടത്തിയത്. ഈ ഫ്‌ലാറ്റ് സ്വന്തമാക്കാന്‍ പണത്തിനായി പ്രിയങ്കയെ പ്രതി നിരന്തരം പീഡിപ്പിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്. നിലവില്‍ കൊവിഡ് ബാധിതയായി കറുകുറ്റിയിലെ വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന അമ്മ ശാന്തമ്മയെയും പ്രിയങ്കയുടെ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് വൈകാതെ അറസ്റ്റ് ചെയ്യും.