നീതി ലഭിച്ചില്ല; പൊലീസ് സ്റ്റേഷന് മുമ്പില്‍ തീകൊളുത്തി യുവതിയുടെ ആത്മഹത്യാ ശ്രമം

ഉന്നാവ്: പൊലീസില്‍ നിന്ന് പീഡനക്കേസില്‍ നീതി ലഭിക്കാതായതോടെ പൊലീസ് സ്റ്റേഷന് മുന്നില്‍ യുവതി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു.  ഉത്തര്‍പ്രദേശിലെ ഉന്നാവ് ജില്ലിയിലാണ് സംഭവം.

ഇരുപത്തിനാലുകാരിയായ യുവതിയുടെ പരാതിയില്‍ പൊലീസ് ഇതുവരെ നടപടിയെടുക്കാത്തതില്‍ മനംനൊന്താണ് യുവതി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

തന്റെ പരാതിയില്‍ നടപിടിയെടുക്കണമെന്ന ആവശ്യവുമായി പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിലെത്തിയ യുവതി കൈയ്യില്‍ കരുതിയ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് ശരീരത്തില്‍ തീയുമായി സൂപ്രണ്ട് ഓഫീസിലേക്ക് നടന്ന് കയറുകയായിരുന്നു. ഇതു കണ്ട മറ്റ് പൊലീസുകാര്‍ ഉടന്‍ തീയണച്ച ശേഷം യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന്‌ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം യുവതിയെ ലാല് ലജ്പത് റായ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

യുവതി വര്‍ഷങ്ങളായി അവദേശ് സിംഗ് എന്നയാളുമായി പ്രണയത്തിലായിരുന്നു . എന്നാല്‍ ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് യുവതി ഒക്ടോബറില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ അവദേശിനെതിരെ പീഡനക്കേസ് ചുമത്തിയെങ്കിലും ഇയാള്‍ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടുകയായിരുന്നു. എന്നാല്‍ പ്രതിക്കെതിരെ ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തിട്ടുണ്ടെന്നാണ് ഉന്നാവ് പൊലീസ് പറയുന്നത്.

Top