കത്താന്‍ ഒന്നും ബാക്കിയില്ല, അവളെ കുഴിച്ചിടും; ഉന്നാവോ പെണ്‍കുട്ടിയുടെ സഹോദരന്‍

ത്തര്‍പ്രദേശിലെ ഉന്നാവോ പീഡനത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഇനി കത്താന്‍ ഒന്നും ബാക്കിയില്ലെന്ന് ഹൃദയം തകര്‍ന്ന സഹോദരന്റെ വെളിപ്പെടുത്തല്‍. പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയവര്‍ തന്നെയാണ് കോടതിയിലേക്ക് പോകുംവഴി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. ശരീരം കത്തിക്കരിഞ്ഞതിനാല്‍ മരിച്ച പെണ്‍കുട്ടിയെ ഇനി ദഹിപ്പിക്കുന്നില്ലെന്നും, പകരം അടക്കം ചെയ്യുമെന്നുമാണ് സഹോദരന്‍ അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് പ്രേമിച്ച വ്യക്തി തടങ്കലിലാക്കിയും, അയാളുടെ സഹോദരനും പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. വ്യാഴാഴ്ച ഇവര്‍ ഉള്‍പ്പെടെ അഞ്ച് പുരുഷന്‍മാരാണ് യുവതിയെ ജീവനോടെ തീകൊളുത്തിയത്. 90 ശതമാനം പൊള്ളലേറ്റ 23കാരി രണ്ട് ദിവസം ജീവന്‍ നിലനിര്‍ത്താന്‍ പോരാട്ടം നടത്തിയെങ്കിലും വിജയിച്ചില്ല.

കോടതിയില്‍ വിചാരണയ്ക്കായി പോകവെ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികളാണ് അക്രമിച്ചത്. തന്റെ മകളെ ജീവനോടെ കത്തിച്ച പ്രതികളെ തൂക്കിക്കൊല്ലുകയോ, ഹൈദരാബാദ് പീഡനക്കേസിലെ പ്രതികളുടെ വിധി നല്‍കുകയോ വേണമെന്നാണ് ഉന്നാവോ പെണ്‍കുട്ടിയുടെ പിതാവ് ആവശ്യപ്പെടുന്നത്. ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ പ്രതികളെ വെള്ളിയാഴ്ച പോലീസ് എന്‍കൗണ്ടറില്‍ വധിച്ചിരുന്നു.

ഉന്നാവോ ഇരയുടെ സഹോദരനും സമാനമായ വിധി സഹോദരിയുടെ ഘാതകര്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഉന്നാവോ കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് മാറ്റുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിട്ടുണ്ട്.

Top