വീട്ടുകാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു ; ഉന്നാവോ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു

ലഖ്നൗ: ഉന്നാവോ ബലാത്സംഗക്കേസിലെ പ്രതികള്‍ തീവെച്ച് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു. കുട്ടിയുടെ വീട്ടുകാരുമായി ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് സംസ്‌കാരച്ചടങ്ങുകള്‍ നടത്തിയത്. അതേസമയം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്താതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന വാശിയിലായിരുന്നു വീട്ടുകാര്‍.

ലഖ്നൗ കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. അതേസമയം പെണ്‍കുട്ടിയുടെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും കുടുംബത്തിന് സുരക്ഷ ഏര്‍പ്പെടുത്തണമെന്നും കൊലപാതകത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുടുംബത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചതായി ലഖ്നൗ കമ്മീഷണര്‍ മുകേഷ് മെഷ്റാം പറഞ്ഞതോടെയാണ് കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ വീട്ടുകാര്‍ തയ്യാറായത്.

യുവതിയുടെ സഹോദരന്‍ ആവശ്യപ്പെട്ടത് പ്രകാരം നിയമവും നടപടിക്രമവും പരിശോധിച്ച് സ്വയംരക്ഷയ്ക്ക് തോക്ക് നല്‍കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. പി.എം.എ.വൈ. പദ്ധതിയില്‍ കുടുംബത്തിന് രണ്ട് വീടുകള്‍ നിര്‍മിച്ചുനല്‍കാമെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.

Top