ഉന്നാവോ: സിബിഐ അന്വേഷണത്തിന് ശുപാര്‍ശ; കേന്ദ്രത്തിന് കത്ത് നല്‍കി

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിനെതിരെ ലൈംഗികപീഡന പരാതി ഉന്നയിച്ച പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. അപകടവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യു.പി. സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കി.

അപകടം നടന്നതിന് പിന്നാലെ ബി.ജെ.പി. എം.എല്‍.എ. കുല്‍ദീപ് സിങ് സേംഗര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. എം.എല്‍.എ.യും സഹോദരന്‍ മനോജ് സേംഗറും ഉള്‍പ്പെടെ പത്തുപേര്‍ കേസില്‍ പ്രതിസ്ഥാനത്തുണ്ട്. പെണ്‍കുട്ടിയുടെ അമ്മാവന്‍ റായ്ബറേലി ജയിലില്‍ക്കഴിയുന്ന മഹേഷ് സിങ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റായ്ബറേലിയിലെ ഗുര്‍ബൂബ്ഗഞ്ച് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

കൊലപാതകം, കൊലപാതകശ്രമം, ക്രിമിനല്‍ ഗൂഢാലോചന എന്നിവയ്ക്കാണു കേസ്. പേരുവെളിപ്പെടുത്താത്ത 15 മുതല്‍ 20 വരെ പേരെയും എഫ്.ഐ.ആറില്‍ പരാമര്‍ശിക്കുന്നുണ്ട്. 2017-ല്‍ ജോലിയന്വേഷിച്ചെത്തിയ പെണ്‍കുട്ടിയെ വീട്ടില്‍വെച്ച് ബലാത്സംഗംചെയ്ത കേസില്‍ കുല്‍ദീപ് സിങ്ങിനെ 2018 ഏപ്രില്‍ 13-ന് അറസ്റ്റുചെയ്തിരുന്നു.

അതിനിടെ, അപകടത്തിനിടയാക്കിയ ട്രക്കിന്റെ ഉടമസ്ഥനെയും ഡ്രൈവറെയും ക്ലീനറെയും അറസ്റ്റുചെയ്തിട്ടുണ്ട്. ട്രക്കിന്റെ നമ്പര്‍പ്ലേറ്റ് കറുത്ത ചായംകൊണ്ടു മായ്ചനിലയിലായിരുന്നു. പിന്നീട് പോലീസ് നമ്പര്‍ വീണ്ടെടുത്തു. ഫത്തേപുര്‍ ജില്ലയില്‍ രജിസ്റ്റര്‍ചെയ്ത യു.പി. 71 എ.ടി. 8300 എന്ന വാഹനമാണിതെന്ന് ലഖ്നൗ മേഖലാ എ.ഡി.ജി. രാജീവ് കൃഷ്ണ പറഞ്ഞു.

ഞായറാഴ്ച റായ്ബറേലിയിലുണ്ടായ അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരിലൊരാള്‍ പീഡനക്കേസിലെ സാക്ഷിയാണ്. ഗുരുതര പരുക്കേറ്റ പെണ്‍കുട്ടിയും അഭിഭാഷകനും വെന്റിലേറ്ററിലാണ്. പെണ്‍കുട്ടിയുടെ അമ്മയ്ക്കും ഗുരുതര പരുക്കുണ്ട്.അപകടം ആസൂത്രിതമാണെന്ന് ഇരയുടെ അമ്മ ആരോപിച്ചിരുന്നു.

പെണ്‍കുട്ടി നല്‍കിയ പീഡനക്കേസില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അറസ്റ്റിലായ എംഎല്‍എ ജയിലിലിരുന്നും ഗൂഢാലോചന നടത്തുകയായിരുന്നുവെന്നും തങ്ങള്‍ നിരന്തരം ഭീഷണി നേരിട്ടുവെന്നും പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു. വ്യാജരേഖ ആരോപണത്തിന്റെ പേരില്‍ ജയിലിലടയ്ക്കപ്പെട്ട അമ്മാവനെ കണ്ടുമടങ്ങുമ്പോഴാണു പെണ്‍കുട്ടിയും കുടുംബവും അപകടത്തില്‍പ്പെട്ടത്.

2017 ജൂണ്‍ നാലിനാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. ജോലി അഭ്യര്‍ഥിച്ച് ഒരു ബന്ധുവിനൊപ്പം എംഎല്‍എയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ കുല്‍ദീപ് സിങ് ബലാത്സംഗം ചെയ്തെന്നാണ് പരാതി. എല്‍എല്‍എക്കെതിരെ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് നീതി തേടി പെണ്‍കുട്ടിയും പിതാവും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി ആത്മഹത്യാശ്രമം നടത്തിയതോടെയാണ് സംഭവം വാര്‍ത്തയായത്. തുടര്‍ന്ന് വലിയ പ്രതിഷേധങ്ങള്‍ നടക്കുകയും കേസ് സിബിഐക്ക് കൈമാറുകയുമായിരുന്നു. ഇതിനിടെ, പെണ്‍കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

Top