‘ ജീവന് ഭീഷണിയുണ്ട്’ ഉന്നാവോ പെണ്‍കുട്ടി ദിവസങ്ങള്‍ക്ക് മുമ്പ് ചീഫ് ജസ്റ്റിസിന് കത്തെഴുതി

ന്യൂഡല്‍ഹി: ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഉന്നാവോയിലെ പെണ്‍കുട്ടി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് കത്ത് നല്‍കിയിരുന്നെന്ന് ബന്ധുക്കള്‍. ജൂലൈ 12-നാണ് ഉന്നാവോ പെണ്‍കുട്ടി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയത്. ബി.ജെ.പി എം.എല്‍.എക്കെതിരെയുള്ള ബലാംത്സംഗക്കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ കുടുംബത്തെ മുഴുവന്‍ കള്ളക്കേസില്‍പ്പെടുത്തി ജയിലിലാക്കുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയെന്നും അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കത്തില്‍ പെണ്‍കുട്ടി ആവശ്യപ്പെടുന്നു.

”കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചിലര്‍ എന്നെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയാണ്. എന്റെ കുടുംബത്തെ കള്ളക്കേസില്‍ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയാണ്”, എന്ന് കത്തില്‍ പെണ്‍കുട്ടി പറയുന്നു.

കത്തെഴുതി ദിവസങ്ങള്‍ക്കുള്ളിലാണ് ദുരൂഹ സാഹചര്യത്തില്‍ അവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുന്നത്. അതേസമയം കുല്‍ദീപിനെതിരെ പരാതി നല്‍കാന്‍ പോയപ്പോള്‍ തങ്ങളോട് പൊലീസ് മോശമായി പെരുമാറിയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. എഫ്ഐആറിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ജീവിച്ചിരിക്കണമെന്ന് ആഗ്രഹിക്കുന്നെങ്കില്‍ മൊഴി മാറ്റിപ്പറയണമെന്ന് ആവശ്യപ്പെട്ട് കുല്‍ദീപ് ജയിലില്‍നിന്ന് ഫോണില്‍ ഭീഷണിപ്പെടുത്താറുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.

അപകടത്തില്‍ പരിക്കേറ്റ പരാതിക്കാരിയുടെ നില അതീവ ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. ശരീരമാസകലം ഗുരുതരമായി പരുക്കേറ്റിട്ടുള്ള പെണ്‍കുട്ടിയുടെ നില വഷളായി കൊണ്ടിരിക്കുകയാണെന്നും അടുത്ത 48 മണിക്കൂര്‍ വളരെ നിര്‍ണായകമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ വാരിയെല്ലും തുടയെല്ലുകളും പൊട്ടിയിട്ടുണ്ട്. നെഞ്ചിലും കഴുത്തിലും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ശ്വാസകോശത്തില്‍ രക്തസ്രാവമുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

നിരവധി കുഴലുകളുടെ സഹായത്തോടെയാണ് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം നടക്കുന്നതെന്നും ശ്വാസകോശത്തിലെ പരുക്കുകളാണ് സ്ഥിതി വഷളാക്കുന്നതെന്നും മെഡിക്കല്‍ സംഘം കൂട്ടിച്ചേര്‍ത്തു.

ബന്ധുവിനെ കാണുന്നതിനായി റായ്ബറേലിയിലെ ജില്ലാ ജയിലിലേക്കു പോകുന്നതിനിടെയാണ് പെണ്‍കുട്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. നമ്പര്‍ പ്ലേറ്റ് മറച്ച ട്രക്ക് കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ട കുല്‍ദീപ് സിങ് സെന്‍ഗാര്‍ കഴിഞ്ഞ ഒരു വര്‍ഷമായി ജയിലിലാണ്.

Top