എംഎല്‍എ കുല്‍ദീപ് സെംഗര്‍ പ്രതിയായ ഉന്നാവ് പീഡനക്കേസില്‍ ഇന്ന് കോടതി വിധി പറയും

ന്യൂഡല്‍ഹി : മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെംഗര്‍ പ്രതിയായ ഉന്നാവ് പീഡനക്കേസില്‍ ഇന്ന് കോടതി വിധി പറയും. തീസ് ഹസാരി കോടതിയാണ് വിധി പറയുന്നത്. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് തുടങ്ങിയ വിചാരണ ഡിസംബര്‍ രണ്ടിനാണ് അവസാനിച്ചത്.

കുല്‍ദീപ് സെംഗര്‍ എംഎല്‍എയടക്കം ഒന്‍പത് പേരാണ് കേസില്‍ പ്രതികളായുള്ളത്. ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ട് പോകല്‍ തുടങ്ങിയ വകുപ്പുകളാണ് എംഎല്‍എ അടക്കമുള്ളവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

13 പ്രോസിക്യൂഷന്‍ സാക്ഷികളെയും 9 പ്രതിഭാഗം സാക്ഷികളെയും വിസ്തരിച്ച ശേഷമാണ് കോടതി ഉന്നാവ് കേസില്‍ ഇന്ന് വിധി പറയുന്നത്. അടച്ചിട്ട കോടതി മുറിയിൽ സാക്ഷി മൊഴികൾ രേഖപ്പെടുത്തുന്നത് ഡിസംബർ 2ന് പൂർത്തിയായിരുന്നു.

2017ലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എംഎല്‍എയും സംഘവും പീഡിപ്പിച്ചത്. ഏറ്റവുമൊടുവില്‍ പെണ്‍കുട്ടിയും സംഘവും സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്ക് ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലും എംഎല്‍എ പ്രതിയായി. സംഭവങ്ങളെ തുടര്‍ന്ന് എംഎല്‍എയെ ബിജെപി പുറത്താക്കിയിരുന്നു.

Top