ഉന്നാവോ; അമിത് ഷാ വിശദീകരണം നല്‍കണം, ലോക്സഭയില്‍ പ്രതിപക്ഷ ബഹളം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിനെതിരെ ലൈംഗികപീഡന പരാതി ഉന്നയിച്ച പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയില്‍ പ്രതിപക്ഷ ബഹളം. കോണ്‍ഗ്രസ് എം.പി. അധീര്‍ രഞ്ജന്‍ ചൗധരിയാണ് സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിശദീകരണം നല്‍കണമെന്ന ആവശ്യമുന്നയിച്ചത്. ഈ വിഷയത്തില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിയെങ്കിലും സ്പീക്കര്‍ അനുമതി നിഷേധിച്ചു.

ഉന്നാവോ അപകടം രാഷ്ട്രീയവല്‍ക്കരിക്കേണ്ടതില്ലെന്നും സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം നടക്കുകയാണെന്നും മന്ത്രി പ്രഹ്ലാദ് ജോഷി സഭയില്‍ മറുപടി നല്‍കി. കേസില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പക്ഷപാതമില്ലാത്ത അന്വേഷണമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിലെത്തി വിശദീകരണം നല്‍കണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുനിന്നു. ”സംസ്‌കൃത സമൂഹത്തിന്റെ മേല്‍ ഏറ്റ കറയാണ്” ഉന്നാവ് ബലാത്സംഗവും തുടര്‍ന്നുണ്ടായ സംഭവങ്ങളുമെന്ന് അധീര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു. ബിജെപി എംഎല്‍എയുടെ ചെയ്തികളുടെ ഫലമായി രാജ്യത്തെ ജനങ്ങള്‍ ലജ്ജിച്ച് തല താഴ്‌ത്തേണ്ട അവസ്ഥയാണ്. 15 വയസ്സ് മാത്രമുള്ള പെണ്‍കുട്ടിയെയാണ് ബിജെപി എംഎല്‍എ ബലാത്സംഗം ചെയ്തതെന്ന് ചൗധരി ആരോപിച്ചു.

Top