അണ്‍ലോക്ക് നാലാംഘട്ടം; കൂടുതല്‍ ഇളവുകള്‍ നിലവില്‍ വന്നു, ചടങ്ങുകളില്‍ പരമാവധി 100 പേര്‍

തിരുവനന്തപുരം: രാജ്യത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായി അണ്‍ലോക്ക് നാലാംഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രാബ്യത്തില്‍ വന്നു. പൊതുചടങ്ങുകളില്‍ പരമാവധി 100 പേര്‍ക്ക് പങ്കെടുക്കാം. അക്കാദമിക, വിനോദ, കായിക, സാംസ്‌കാരിക, രാഷ്ട്രീയ, മത, സാമൂഹിക ചടങ്ങുകള്‍ക്കാണ് ഇളവുകള്‍ ബാധകമാവുക. വിവാഹം, മരണാനന്തര ചടങ്ങ് എന്നിവയിലും 100 പേര്‍ക്ക് വരെ പങ്കെടുക്കാം. അതേസമയം മാസ്‌ക്, സാനിറ്റൈസര്‍ അടക്കം പ്രതിരോധമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.

സെപ്റ്റംബര്‍ 21 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ സംസ്ഥാനത്തും നടപ്പാക്കി ചീഫ് സെക്രട്ടറി നേരത്തേ ഉത്തരവിറക്കിയിരുന്നു. അതിനാല്‍ തന്നെ ഇളവുകള്‍ സംബന്ധിച്ച് പുതിയ ഉത്തരവുണ്ടാകില്ല. അതേസമയം, കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാമെന്ന് കേന്ദ്രനിര്‍ദേശമുണ്ടെങ്കിലും കേരളത്തിലെ രോഗവ്യാപനം പരിഗണിച്ച് സ്‌കൂളുകള്‍ തുറക്കേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്.

അതേസമയം, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇളവുകളൊന്നും ബാധകമല്ല. സെപ്റ്റംബര്‍ 30 വരെ ഇപ്പോഴത്തെ രീതിതന്നെ തുടരും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ആളുകളുടെയും ചരക്കുകളുടെയും നീക്കത്തിന് നിയന്ത്രണങ്ങളുണ്ടാകില്ല. കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലാതെ കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളില്‍ സംസ്ഥാനത്തിന് സ്വന്തം നിലക്ക് ലോക്ഡൗണ്‍ പ്രഖ്യാപിക്കാനാകില്ല.

അതേസമയം, കണ്ടെയ്ന്‍മെന്റ് സോണിന് പുറത്ത് വ്യാപാരസ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുവദിച്ച സമയപരിധി നീട്ടണമെന്ന് ആവശ്യമുയരുന്നുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് വിവരം. നിലവില്‍ അതതിടങ്ങളില്‍ പൊലീസാണ് കടകളുടെ പ്രവര്‍ത്തനസമയം തീരുമാനിക്കുന്നത്.

Top